Saturday 31 December 2011

ഡീൽ ഓർ നോ ഡീൽ... യഥാർഥബാങ്കർ ആര്‌???



പെട്രോൾ വില 1.50 മുതൽ 2.25 വരെ കൂട്ടാൻ പോകുന്നു.. 
കേരളമാകെ 2 ദിവസത്തെ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുവാൻ പോകുന്നു.. 
അഴിമതി നിരോധന നിയമം ഗോവിന്ദാ... 
മുല്ലപ്പെരിയാർ, കൂടംകുളം നിലവിളികൾ... 
2ജി സ്പെക്ട്രം, കോമൺ വെൽത്ത് തുടങ്ങി എൻഡോസൾഫാനിലും വാൾമാർട്ടിലുമെത്തി നില്ക്കുന്ന തുഗ്ഗ്ലക് പരിഷ്കാരങ്ങൾ... 
നമ്മുക്കിതൊന്നും അറിയെണ്ട... ഐശ്വര്യാ റായി ബച്ചന്റെ തിരുവയറൊഴിയുന്നതും, ഡീൽ ഓർ നോ ഡീലിലെ ഒളിഞ്ഞിരിക്കുന്ന ബാങ്കർ ആരാന്നും അറിഞ്ഞാൽ മതി... 

കാശ് മുടക്കുന്നവനാണ്‌ ബാങ്കർ...അല്ലാതെ പിന്നെ... 

2011ന്റെ ശേഷിപ്പുകൾ


2011 പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ലോകം ബാക്കിയാക്കുന്ന അടയാളങ്ങള്‍ എന്താണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം കരുത്തു പകര്‍ന്നതിന് പോയ വര്‍ഷം സാക്ഷിയായി. ടൈംമാഗസില്‍ 2011 ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി 'പ്രതിഷേധകനെ'യാണ് തിരഞ്ഞെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് അഗ്നി പകര്‍ന്നതോ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും.

പുതിയ കാലത്തിന്റെ അടയാളം സോഷ്യല്‍ മീഡിയ തന്നെയെന്ന് അടയാളപ്പെടുത്തുകയാണ്, അറബ് നാടുകളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മുതല്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നടന്ന പൊതുജന മുന്നേറ്റം വരെ. കേരളത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോഴത്തെ നിലയ്‌ക്കെത്തിച്ചതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഹിച്ച പങ്ക് ചെറുതല്ല.

സോഷ്യല്‍ മീഡിയയ്ക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചില കണക്കുകള്‍. ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് സൈറ്റായ ഗൂഗിളിന് തൊട്ടടുത്തെത്തിയിരിക്കുന്നു ഫെയ്‌സ്ബുക്കിലെയും സന്ദര്‍ശകരുടെ എണ്ണം എന്നാണ് മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ 'നീല്‍സണ്‍' പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നത്.

2011 ല്‍ അമേരിക്കയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുന്നുവെന്ന് നീല്‍സണ്‍ പറയുന്നു. പ്രതിമാസം 153,441,000 പേര്‍ ഗൂഗിള്‍ സന്ദര്‍ശിക്കുന്നുവെങ്കില്‍, ഫെയ്‌സ്ബുക്കിന്റെ കാര്യത്തില്‍ ഈ സംഖ്യ 137,644,000 ആണ്. ഗൂഗിള്‍ പുതിയതായി തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് നീല്‍സന്റെ കണക്ക് പ്രകാരം സന്ദര്‍ശകരുടെ കാര്യത്തില്‍ എട്ടാം സ്ഥാനത്ത് മാത്രമാണെന്നും നീല്‍സന്റെ കണക്ക് പറയുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ഉയര്‍ച്ചപോലെ, ഡിജിറ്റല്‍ ലോകം കൂടുതലായി മൊബൈലിലേക്ക് മാറുന്നതിനും 2011 സാക്ഷിയായി. കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈല്‍ ഉപകരണങ്ങളില്‍ തന്നെയെന്ന് വിളിച്ചോതുന്നതാണ്, ആപ്പിളിന്റെ ഐപാഡ് 2, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ തുടങ്ങിയ ടാബ്‌ലറ്റുകളുടെ വിജയം. ഒപ്പം ആപ്പിളിന്റെ ഐഫോണ്‍ 4 എസും സാംസങിന്റെ ഗാലക്‌സി നെക്‌സസ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ നേടിയ വിജയവും ചെറുതല്ല. മൈക്രോസോഫ്ടിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 അടിസ്ഥാനമാക്കിയുള്ള നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണായ ലുമിയ രംഗത്തെത്തിയതും 2011 ല്‍ തന്നെ.

മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഐഫോണ്‍ 4 എസിലെ 'സിരി'യായിരുന്നു താരം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അ
ടിസ്ഥാനമാക്കിയുള്ള ആ ഡിജിറ്റല്‍ അസിസ്റ്റന്റ് വലിയ ആകാംക്ഷയാണ് ടെക് ലോകത്ത് ഉണര്‍ത്തിയത്. 'ഗൂഗിള്‍ സെര്‍ച്ചിന് സിരി ഭീഷണിയാണെ'ന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പറയുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍! സിരിക്ക് ബദലാകാന്‍ 'മേജല്‍' എന്നൊരു ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ഗൂഗിള്‍ എന്നതാണ് ഒടുവിലത്തെ വാര്‍ത്ത.

മൊബൈലിലേക്ക് ലോകം മാറുന്നത് സാധ്യതകള്‍ മാത്രമല്ല ഭീഷണികളും വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്രിമിനലുകളുടെയും കുബുദ്ധികളുടെയും ദുഷ്ടപ്രോഗ്രാം നിര്‍മാതാക്കളുടെയും ശ്രദ്ധ മൊബൈല്‍ രംഗത്തേക്ക് മാറുന്നതിന് കടന്നുപോകുന്ന വര്‍ഷം സാക്ഷ്യം വഹിച്ചു. ഗൂഗിളിന് നിരവധി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍, ഭീഷണിയുടെ പേരില്‍ ഉപേക്ഷിക്കേണ്ടി വന്നു. കാരിയര്‍ ഐക്യു എന്ന കമ്പനിയുടെ ഒരു രഹസ്യ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കങ്ങളും പിന്തുടരുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന കാര്യം വലിയ അമ്പരപ്പാണ് അടുത്തയിടെ ടെക് ലോകത്ത് സൃഷ്ടിച്ചത്.

ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് വെട്ടിനിരത്തലിന്റെ വര്‍ഷമായിരുന്നു 2011. ലാറി പേജ് ഗൂഗിളിന്റെ സിഇഒ ആയി സ്ഥാനമേറ്റ ശേഷമെടുത്ത നിര്‍ണായക തീരുമാനമാണ്, ഉത്പന്നങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം കുറയ്ക്കുക എന്നത്. ഗൂഗിള്‍ വേവ്, ഗൂഗിള്‍ ബസ്, ഗൂഗിള്‍ നോള്‍ എന്നിങ്ങനെ വലിയ ആവേശത്തോടെ അവതരിപ്പിക്കപ്പെട്ട ഡസണ്‍ കണക്കിന് സര്‍വീസുകളും ഉത്പന്നങ്ങളും ഉപേക്ഷിക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചത്. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് പോലുള്ളവയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഈ നയംമാറ്റമെന്ന് ഗൂഗിള്‍ പറയുന്നു.

സുപ്രധാനമായ ചില വാര്‍ഷികങ്ങള്‍ക്കും 2011 സാക്ഷിയായി. ഏറ്റവും ശ്രദ്ധേയം പുത്തന്‍ മാധ്യമവിപ്ലവത്തിന് തുടക്കംകുറിച്ച വേള്‍ഡ് വൈഡ് വെബ്ബിന് 20 തികഞ്ഞു എന്നതാണ്. ടിം ബേണേഴ്‌സി ലീ തയ്യാറാക്കിയ വേള്‍ഡ് വൈഡ് വെബ്ബ് പ്രോഗ്രാം പൊതുജനങ്ങള്‍ക്കുള്ള ഒരു സര്‍വീസ് എന്ന നിലയ്ക്ക് ഇന്റര്‍നെറ്റില്‍ ലഭ്യമായത് 1991 ആഗസ്ത് ആറിനാണ്. അത്രകാലവും അക്കാദിമിക്, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയെ സാധാരണക്കാരന്റെ പക്കലെത്തിച്ചത് വെബ്ബിന്റെ ആവിര്‍ഭാവമാണ്. ലോകം പിന്നീടൊരിക്കലും പഴയതുപോലെ ആയില്ല.

ഈമെയില്‍ എന്ന ഇലക്ട്രോണിക്‌സ് മെയില്‍ ആരംഭിച്ചതിന്റെ നാല്പതാം വാര്‍ഷികവും 2011 ലായിരുന്നു. 1971 ഹേമന്തത്തില്‍ അമേരിക്കയില്‍ റേ ടോംലിന്‍സണ്‍ എന്ന കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ താന്‍ രൂപപ്പെടുത്തിയ 'സെന്‍ഡ് മെസേജ് പ്രോഗ്രാമി'ന്റെ സഹായത്തോടെ തന്റെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു മീറ്റര്‍ അകലെയിരുന്ന മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഒരു സന്ദേശമയച്ചതോടെയായിരുന്നു ഈമെയിലിന്റെ തുടക്കം.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയക്ക് തുടക്കമിട്ടിട്ട് പത്തുവര്‍ഷമായതും 2011 ല്‍ തന്നെ. ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ചേര്‍ന്ന് 2001 ജനവരി 15 നാണ് വിക്കിപീഡിയയ്ക്ക് തുടക്കമിടുന്നത്. ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന വിക്കിപീഡിയയുടെ വളര്‍ച്ച മിന്നല്‍വേഗത്തിലായിരുന്നു. ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളിലൊന്നാണ് ഇന്ന് വിക്കിപീഡിയ.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും വ്യക്തിഗത വിനോദത്തിന്റെയും ചരിത്രവഴികളെ പുതിയ പാതയിലേക്ക് നയിച്ച ഐപോഡ് എന്ന ഐതിഹാസിക ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ട് പത്തുവര്‍ഷം തികഞ്ഞതും ഇപ്പോഴാണ്. 2001 ഒക്ടോബര്‍ 23 നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ലോകത്തിന് മുന്നില്‍ ഐപോഡ് ആദ്യമായി അവതരിപ്പിച്ചത്. ഐപോഡ് യുഗത്തിന് അന്ത്യമാവുകയാണോ എന്ന സംശയത്തിന്റെ നിഴലിലാണ് അതിന്റെ പത്താംവാര്‍ഷികം കടന്നുപോകുന്നത്.

courtesy - mathrubhoomi

Friday 30 December 2011

അഴിമതി നിരോധന നിയമം വീണ്ടും ഗോപി...ഇനി കാവിലെ പാട്ട് മത്സരത്തിന്‌ കാണാം..


പ്രതിപക്ഷത്തിനു പുറമെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനിടെ ലോക്പാല്‍ ബില്ലില്‍ വോട്ടെടുപ്പില്ലാതെ ചര്‍ച്ചകള്‍ അപൂര്‍ണമാക്കി രാജ്യസഭ വ്യാഴാഴ്ച അര്‍ധരാത്രി പിരിഞ്ഞു. ഇതോടെ, കേന്ദ്രസര്‍ക്കാറിനു നാണക്കേടായി വനിതാബില്‍പോലെ ലോക്പാല്‍ ബില്ലും പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാതെ മടങ്ങി.

ഇതുവരെ സാക്ഷ്യം വഹിക്കാത്ത ക്ഷുഭിതരംഗങ്ങള്‍ക്കിടെ, രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ തുനിഞ്ഞ സര്‍ക്കാറിന് തിരിച്ചടിയായി എന്നു മാത്രമല്ല, സമ്മേളനത്തിന്റെ ഒടുവില്‍ മനപ്പൂര്‍വം നാടകീയരംഗങ്ങള്‍ ആവിഷ്‌കരിച്ചതായുള്ള ആരോപണവും നേരിടേണ്ടി വന്നിരിക്കുകയാണ്.

ബില്ലിന്റെ ചര്‍ച്ചയ്ക്ക് രാത്രി മുഴുവനും അടുത്ത ദിവസവും ഇരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷത്തു നിന്ന് ജെയ്റ്റ്‌ലിയും സീതാറാം യെച്ചൂരിയും മറ്റും പറഞ്ഞിട്ടും ഭരണപക്ഷം ഇതിനു വഴങ്ങിയില്ല. ഭരണപക്ഷത്തിന്റേത് ആസൂത്രിതനാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും ബില്‍ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചപ്പോള്‍ സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു. തുടര്‍ന്ന് മന്ത്രി വി. നാരായണസ്വാമി മറുപടി പറയാന്‍ തുടങ്ങി. സ്വാമിയുടെ മറുപടി സഭയില്‍ വന്‍ബഹളം സൃഷ്ടിക്കുകയും സഭ പതിനഞ്ചുമിനിറ്റു നേരത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തതിനു ശേഷമാണ് പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍ കുമാര്‍ ബെന്‍സല്‍ , പ്രതിപക്ഷം നിര്‍ദേശിച്ച 135-ലേറെ ഭേദഗതികള്‍ പഠിക്കണമെങ്കില്‍ തങ്ങള്‍ക്കു സമയം വേണമെന്ന് അറിയിച്ചത്. അടുത്ത സമ്മേളനത്തില്‍ കൂടുതല്‍ സമഗ്രമായ ബില്‍ കൊണ്ടുവരാമെന്ന വാഗ്ദാനമാണ് മന്ത്രി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലി തുറന്നടിച്ചു. മറ്റു പ്രതിപക്ഷകക്ഷികള്‍ അതിനെ പിന്താങ്ങി.

വ്യാഴാഴ്ച രാവിലെ തന്നെ രാജ്യസഭ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. മിക്കവാറും എല്ലാ അംഗങ്ങളും ബില്‍ സമഗ്രമായി പഠിക്കുകയും സംസാരിക്കുകയും ഭേദഗതികള്‍ അവതരിപ്പിക്കുകയും ചെയ്തു. സഭയില്‍ ചര്‍ച്ച തകര്‍ക്കുമ്പോള്‍ പുറത്ത് , ബില്‍ പാസാക്കാന്‍ വേണ്ട പിന്തുണ ലഭിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു.

ഒരു പ്രതിപക്ഷ കക്ഷിയും ബില്ലിനെ അനുകൂലിച്ചു സംസാരിച്ചില്ലെന്നു മാത്രമല്ല, ഭരണകക്ഷിയായ തൃണമൂലും ബില്ലില്‍ ലോകായുക്തയെ ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്തു വരികയും ചെയ്തു. സമാജ് വാദി പാര്‍ട്ടി, ആര്‍. ജെ. ഡി. , ബി. എസ്. പി. തുടങ്ങിയ കക്ഷികളുടെ പിന്തുണ ആര്‍ജിക്കാനും സര്‍ക്കാറിന് കഴിഞ്ഞില്ല.

അത്യന്തം നാടകീയമായ രംഗങ്ങളാണ് ചര്‍ച്ച സമാപിച്ചതോടെ അരങ്ങേറിയത്. മന്ത്രി വി. നാരായണസ്വാമിയെ സഭാധ്യക്ഷന്‍ മറുപടി പറയാന്‍ ക്ഷണിച്ചു. അതേ സമയം ലോക്പാല്‍ ബില്‍ തിരിച്ചെടുക്കണമെന്ന മുദ്രാവാക്യം മുഴക്കി ആര്‍. ജെ. ഡി. അംഗങ്ങള്‍ ബഹളം തുടങ്ങി. ചര്‍ച്ചയില്‍ ഒടുവില്‍ പങ്കെടുത്ത രാജനീതി പ്രസാദ് സീറ്റു വിട്ട് പാഞ്ഞ് നാരായണസ്വാമിയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പേപ്പറുകള്‍ വാങ്ങി കീറിയെറിഞ്ഞു. അദ്ദേഹത്തെ ചിലര്‍ പിടിച്ചു മാറ്റിയെങ്കിലും ബഹളം തുടര്‍ന്നു. ബഹളത്തിനിടയില്‍ നാരായണസ്വാമി പറഞ്ഞതൊന്നും വ്യക്തമായില്ല. സ്വാമിയാകട്ടെ ഒച്ചയടഞ്ഞ് , വീണ്ടും പഴയ വിശദീകരണങ്ങള്‍ തുടര്‍ന്നു. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ക്കൊന്നും തങ്ങള്‍ വഴങ്ങുന്നില്ലെന്ന സൂചനയാണ് സ്വാമി നല്‍കിയത്. വിശദീകരണം നീണ്ടു പോയപ്പോള്‍ സമയം പന്ത്രണ്ടുവരെ നീട്ടാനുള്ള അടവാണോ എന്ന സംശയത്തില്‍ പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി. പന്ത്രണ്ടുവരെ സ്വാമി പറയുന്നതു കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ലോക്പാല്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി നീട്ടിയ സമ്മേളനം നിയമപ്രകാരം വ്യാഴാഴ്ച രാത്രി പന്ത്രണ്ടിന് അവസാനിക്കേണ്ടിയിരുന്നു. ഇത് നീട്ടിക്കിട്ടണമെങ്കില്‍ വീണ്ടും ബിസിനസ് ഉപദേശകസമിതിയുടെ ശുപാര്‍ശ വേണ്ടിയിരുന്നു. ബില്‍ വോട്ടിനിട്ടാല്‍ പാസാകില്ലെന്ന് ഉറപ്പായ സര്‍ക്കാര്‍ , അവസാനം മനപ്പൂര്‍വം നാടകീയത ചമയ്ക്കുകയായിരുന്നു.

വാല്ക്കഷണം... ഏകാധിപത്യ ഭരണമായിരുന്നെങ്കിൽ, ഒരുത്തനേ കൈയ്യിട്ട് വാരുമായിരുന്നുള്ളൂ... ഇതിപ്പോ എന്താ ചെയ്ക? ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടേ സർക്കാരല്ലേ... 
നമുക്ക് പോംവഴികളില്ല.. ഒന്നുകിൽ കള്ളനെ അധികാരത്തിലേറ്റുക അല്ലെങ്കിൽ കള്ളന്‌ കഞ്ഞിവെച്ചവനെ... 
ജനാധിപത്യം വിജയിക്കട്ടെ... 

Thursday 29 December 2011

അണ്ണാ, വയ്യാത്ത പണിക്ക്‌ പോവരുത്‌..

 ജൻലോക്പാൽ ബിൽ ആവശ്യപ്പെട്ട്‌ അഭിനവഗാന്ധി നടികർ അണ്ണന്റെ ഉണ്ണാവൃതം ദയനീയമായി പരാജയപ്പെട്ടു. എം.എം.ആർ.ഡി.ഏ ഗ്രൗണ്ടിൽ തുടങ്ങിയ ഉണ്ണാവൃതത്തിന്റെ നാലാം എപ്പിസോഡ്‌ യഥാർഥത്തിൽ ഗർഭച്ഛിദ്രം ചെയ്തുകളഞ്ഞത്‌ സിങ്ങോ, മദാമ്മയോ അല്ല മറിച്ച്‌ അണ്ണന്റെ സ്വന്തം “ജൻ” ആണെന്നതാണ്‌ ഏറ്റവും ദയനീയ വസ്തുത. ഇന്നിപ്പോ നിരാഹാരം മാത്രമല്ല, ഉപരോധവും ജയിൽനിറയ്ക്കൽ സമരവും കൂടി പിൻ വലിക്കേണ്ടി വന്നു ആ ഗാന്ധിയന്‌(?).. നാരങ്ങാനീരിന്റെ പുളിപ്പും ചവർപ്പും നുണഞ്ഞിറക്കി അണ്ണാ അലറിപ്പറഞ്ഞത്‌ കോൺഗ്രസ്‌ ജനങ്ങളെ വഞ്ചിച്ചുവെന്നും, ആയതിനാൽ അവർക്കെതിരെ വരുന്ന ഇലെക്ഷനിൽ പ്രചരണത്തിനിറങ്ങും എന്നുമാണ്‌...ബി.ജെ.പിയല്ലേ യഥാർഥത്തിൽ അതു ചെയ്തത്‌ എന്ന പത്രക്കാരുടെ ചോദ്യത്തിന്‌ മുൻപിൽ മിണ്ടാവൃതത്തിലാണ്ടു അണ്ണൻ..
അഴിമതി നിരോധന നിയമം ആവശ്യം തന്നെ, പക്ഷേ അതിന്‌ ഉണ്ണാവൃതമോ, മിണ്ടാവൃതമോ അല്ല വഴി...1968 മുതൽ ഈ ബില്ലിന്മേൽ തുടങ്ങിയ കസർത്തുകൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുകയാണ്‌.ശാന്തിഭൂഷൺ അവതരിപ്പിച്ച ഈ ബിൽ 4ആം ലോക്സഭയിൽ പാസ്സയതുമാണ്‌. എന്നാലത് രാജ്യസഭയിലെത്തുന്നതിന്‌ മുൻപേ സഭ പിരിച്ചു വിട്ടു.തുടർന്ന് 1971,77,85,89,96,98,2001,2005 തുടങ്ങിയ വർഷങ്ങളിൽ അവതരിപ്പിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു... 
പല്ലില്ലാത്ത ബിൽ എന്ന് വിശേഷിപ്പിച്ച് ഹസാരെ സംഘം തള്ളിയ ബില്ലിൽ അധികം മാറ്റങ്ങളില്ലാതെയാണ്‌ ഇക്കുറി അവതരിപ്പിക്കപ്പെട്ടത്. ലൂപ് ഹോളുകൾ അനവധിയുള്ള ബില്ലിൽ കനിമൊഴിക്കല്ല,കൽ മാഡിക്ക് വരെ പുല്ലുപോലെ ഊരിപ്പോവാനുള്ള വകുപ്പുകളുണ്ട്.പക്ഷേ അത് രാജ്യസഭയിൽ പാസ്സാകുമോ എന്ന് കണ്ടറിയണം... 
ശക്തമായ ജനകീയ പ്രക്ഷോഭം തന്നെയാണ്‌ അഴിമതി നിരോധനനിയമം കൊണ്ടുവരാനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം, പക്ഷേ അതിന്‌ അണ്ണയെപ്പോലെ രാഷ്ട്രീയ ചായുള്ള നേതൃത്വമല്ല മറിച്ച് പണിയറിയാവുന്ന നല്ല് ട്രയ്ൻഡ് സോഷ്യൽ വർക്കേഴ്സ് തന്നെ വേണം..

ഇന്ന് കുഞ്ഞിന്‌ പാൽ കിട്ടണമെങ്കിൽ അവൻ കരഞ്ഞാൽ മാത്രം പോര അണ്ണാ, മറിച്ച് അമ്മയ്ക്ക് സീരിയൽ കാണാനാനാവാത്തവിധം ആ കരച്ചിൽ ശക്തിപ്രാപിക്കണം... മാറിയ കാലത്തിനനുസരിച്ച് ഗാന്ധിമാരെ അവതരിപ്പിക്കപ്പെടുകയും വേണം.. 
"കാലഹരണപ്പെടുന്നത് ആശയങ്ങളല്ല, അതിന്റെ ആഖ്യാനങ്ങളാണ്‌ എന്ന സത്യം നാം തിരിച്ചറിഞ്ഞേ മതിയാവൂ"... 

Monday 26 December 2011

പാർട്ടിപ്പത്രത്തിലെ സേതുരാമയ്യർമാർ....

തള്ളേ കലിപ്പ് തീരണില്ലല്ലോ....

മുല്ലപ്പെരിയാറിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കൂടംകുളത്തിന്റെ നിലവിളികൾ...



തമിഴൻ മറക്കുന്ന കൂടംകുളം... അവിടെ മുല്ലപ്പെരിയാറല്ല മറിച്ച്, കൂടംകുളം ആണവനിലയം തന്നെയാണ്‌ വലിയ പ്രശ്നം... 
പ്രിയ വൈക്കോ, ജയലളിതാ.... നിങ്ങൾ കുതിരകയറേണ്ടത് മലയാളിയുടെ നെഞ്ചത്തല്ല... വികസിത രാജ്യങ്ങൾ പോലും ഉപേക്ഷിച്ച ആണവ വൈദ്യുതോല്പ്പാദനം നിങ്ങളുടെ നേരേ അടിച്ചേല്പ്പിച്ച സിങ്ങിന്റെ മേലാണ്‌... 
മാത്രുഭൂമി ഫോട്ടോഗ്രാഫർ മധുരാജ് കണ്ട ഈ കാഴ്ചകൾ കഥ പറയുന്നവയാണ്‌... നിസ്സഹായതയുടെയും, ഒറ്റുകൊടുക്കലിന്റെയും.... 
ഒരു പക്ഷേ, മുല്ലപ്പെരിയാർ ഒരു പ്രശ്നമായി സിങ്ങ് നിലനിർത്തുന്നത് തന്നെ തമിഴനെക്കൊന്നു കുലം മുടിക്കുന്ന ഈ നശിച്ച പ്രൊജെറ്റിന്‌ വേണ്ടിയാവാം... 
തമിഴൻ വീണ്ടും വഞ്ചിക്കപ്പെടുന്നു... മുല്ലപ്പെരിയാറിനെ ശിഖണ്ഡിവേഷം കെട്ടിച്ച് അവന്റെ പഞ്ചേന്ദ്രിയങ്ങളും കൊട്ടിയടയ്ക്കുകയല്ലേ നീറോ സിങ്ങ്???? 

























click this link for more details..

അപ്പൂപ്പന്മാരുടെ സംഗമം...

അവസാനം മമ്മൂട്ടിയപ്പൂപ്പനുമെത്തി.......... മാഷിനെക്കാണാൻ... തന്നെ ആദ്യമായി നക്ഷത്രങ്ങളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിച്ചത് അഴീക്കോടായിരുന്നുവെന്നും മമ്മൂട്ടിയപ്പൂപ്പൻ ഓർത്തെടുത്തു. 
കാലം പോയ പോക്കേ.... രോഗങ്ങൾ... അവസാനം അവ വേണ്ടിവന്നു, മലയാളികളുടെ സിനിമാത്തമ്പുരാന്‌ പിണക്കങ്ങൾ അവസാനിപ്പിക്കാൻ... 


പിന്മൊഴി... മമ്മൂട്ടിയപ്പൂപ്പൻ മാഷപ്പൂപ്പനെ കെട്ടിപ്പിടിച്ചെന്നും, ഉമ്മ കൊടുത്തെന്നും വാർത്തകൾ... അവസാനം പോരാനിറങ്ങിയപ്പോൾ “ഗെറ്റ് വെൽ സൂൺ” എന്നത് “ഗെറ്റ് ഹെൽ സൂൺ” എന്ന് തെറ്റിപ്പറഞ്ഞെന്നോ, മനപ്പൂർവ്വം പറഞ്ഞെന്നോ.... 


"ഒന്നു ക്ഷെമിക്കെടോ അറിയാതെ ഉള്ളിലിരുപ്പ് പുറത്ത് ചാടിയതല്ലേ"... 

Wednesday 21 December 2011

മുല്ലപ്പെരിയാർ.... ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു വിളിച്ചു, കണ്ണാ.... 
ഉം... ഞാൻ തലതിരിച്ചു നോക്കിത്തന്നെയിരുന്നു... ഈ സോഷ്യൽ ആക്ഷൻ ഒരാളിൽനിന്ന് തുടങ്ങാനാവുവോ??? 
ഞാൻ വീണ്ടും വെറുതെ മൂളിക്കൊടുത്തു.... ഉം... 
എന്തെ ഇപ്പൊ അങ്ങനെയൊരു ചിന്ത??? 
അവൾ മാറിൽ നിന്നും മുഖം തിരിച്ച് എന്നെ നോക്കി... അല്ല, ഈ മുല്ലപ്പെരിയാർ... അത് പൊട്ടിയാലെന്താ പറ്റണെ... അത് നമ്മെയെല്ലാം തീർക്കൂല്ലെ??? 
അതിന്‌??? ഞാനൊരു മറുചോദ്യത്തിൽ എന്റെ ജിജ്ഞാസ വെളിവാക്കി... 
അവൾ പറഞ്ഞു തുടങ്ങി... നാം, അതിന്റെ ബലിമൃഗങ്ങളായിത്തീരാനുള്ളവരാണോ?, ശരിക്കും, പ്രതികരണ ശേഷി കാണിക്കേണ്ടത് ഇവിടെയല്ലെ... ഒരാളിൽ നിന്ന് തുടങ്ങണം... നിന്നിൽ നിന്നോ? എന്നിൽ നിന്നോ ആവട്ടെ അത്.... നീയും ഞാനും ചേർന്ന് നാമാവുന്നത് പോലെ, ഒരുപാട് കണ്ണന്മാരും, മാളുമാരും വരും... അതൊരു ജന സമുദ്രമാകും... മുല്ലപ്പെരിയാറിൽ തടഞ്ഞു വെച്ചിരിക്കുന്നതിലും വല്യ പ്രളയം സൃഷ്ടിക്കാനുതകുന്ന തരത്തിൽ... അവർ ഈ രാഷ്ട്രീയ ഹിജഡകളെയും, സംസ്കാരിക ബുജികളെയും, സിനിമാത്തമ്പുരാക്കന്മാരെയും ഒറ്റപ്പെടുത്തും... 
മാളു ജ്വലിക്കുകയാണ്‌... അവളുടെ സ്വരത്തിലെ ചൂട് എന്റെ നെഞ്ചിൽത്തട്ടിയൊടുങ്ങിക്കൊണ്ടെയിരുന്നു... 
ഡീ.... അതുകൊണ്ടെന്താവാൻ??? ഞാൻ മനപ്പൂർവ്വം അവളെ പ്രോബ് ചെയ്തു... 
നിനക്കു നാണമില്ലേ... ഹും...പ്രതികരണശേഷിയില്ലാത്തവരുടെ അപ്പോസ്തലൻ... അവൾ എന്റെ നെഞ്ചിൽ നിന്നും പിടഞ്ഞു മാറി... 
നീയും ഒരു യൂദാസാണ്‌... ആ ചിദംബരത്തെപ്പോലെയും, സിങ്ങിനെപ്പോലെയുമൊക്കെ ഒരു ഒറ്റുകാരൻ... 
ഞാൻ മനസ്സിൽ ചിരിച്ചു.... പിന്നെ... പറയെടീ.... അവൾ എന്റെ കരവലയത്തിൽ നിന്നും പിടഞ്ഞു മാറി, ഒരു പ്രാസംഗികയെപ്പോലെ പറഞ്ഞു തുടങ്ങി... 
തമിഴന്‌ വെള്ളം കൊടുക്കാം... പഴയതുപോലെയല്ല.... മാന്യമായ കൂലിക്ക്... ഇവിടെ ഞാനും നീയുമടങ്ങുന്ന മലയാളിക്കും ജീവിക്കണം.... മരണഭയമില്ലാതെ.... പിന്നെ... എന്തിന്‌ മലയാളി തമിഴന്റെ ഔദാര്യത്തിൽ പച്ചക്കറി വിഴുങ്ങണം?? എല്ലാ വീടുകളിലും വേണം അടുക്കളത്തോട്ടങ്ങൾ... 5സെന്റ് ഭൂമി മതി, 5 പേരുള്ള 10 കുടുംബങ്ങൾക്ക് വേണ്ട പച്ചക്കറിയുണ്ടാക്കാൻ... മേലിൽ ഒരു തമിഴനും പച്ചക്കറി നീട്ടി നമ്മുടെ മുൻപിൽ നടക്കരുത്... 
ഡീ... ഇനിയും കാര്യങ്ങളുണ്ട്, ഞാൻ പ്രതിവചിച്ചു... ഇവിടുത്തെ ഒരുപാട് രാഷ്ട്രീയക്കോമരങ്ങൾക്ക് തമിഴ്നാട്ടിൽ സ്വത്തുണ്ട്, സിനിമാ മാടമ്പിമാർക്കും ഒന്നും മിണ്ടാനാവില്ല... പിന്നെ കേന്ദ്രത്തിൽ ചരടിൽ തൂങ്ങിയാടുന്ന കളിപ്പാവയെ നിയന്ത്രിക്കുന്നതിൽ തന്നെ തമിഴനൊരു വലിയ പങ്കുണ്ട്.. അവിടെ ഒരു പ്രശ്നമുണ്ടായാൽ പ്രതിപക്ഷവും ഭരണപക്ഷവുമൊന്നുമില്ല, ഇവിടുത്തെ സ്ഥിതിയോ??? 
അവൾ ഒരു നിമിഷം മിണ്ടാതിരുന്നു, കണ്ണുകൾ തുറിച്ച്, കൈകളുയർത്തി, മുഷ്ടിചുരുട്ടിയലറി... പടിയടച്ചു പിണ്ടം വെയ്ക്കണം, ഈ നെറികെട്ട വകകളെ... ചെരുപ്പൂരിയടിച്ചോടിക്കണം ഈ കുറുക്കന്മാരെ... കേരളം പോലും... സംസ്കാരിക കേരളം പോലും... ഹും... അവൾ എന്തെക്കെയോ പുലമ്പിക്കൊണ്ടിരുന്നു... 
ഞാൻ ഒരു നിമിഷം കണ്ണുകളടച്ച് ആത്മഗതം ചെയ്തു... 50%മല്ല 100% പ്രാതിനിധ്യം കൊടുക്കണം പെണ്ണുങ്ങൾക്ക്... ഇത്തിരി പുറകോട്ടാണെങ്കിലും അഴിമതിയും കൂട്ടത്തിൽ ച്ചവിട്ടും കുറഞ്ഞിരിക്കുമല്ലോ... 

അനന്തരം ഞാൻ സുഖനിദ്രയിലേയ്ക്ക് മനപ്പൂർവ്വം ഓടിപ്പോയി... 

Tuesday 13 December 2011

മോഹൻലാൽ ഇൻ ആക്ഷൻ...





കൊച്ചി: ലാലു എന്ന വിളിക്ക് നടുവിലൂടെ ഓടിവന്ന്, വായുവിലുയര്‍ന്ന് മോഹന്‍ലാല്‍ പന്തെറിഞ്ഞു. ചുറ്റും ആര്‍ക്ക്‌ലൈറ്റുകളെക്കാള്‍ പ്രകാശത്തില്‍ ജ്വലിക്കുന്ന ആരാധനയോടെ കാമ്പസ്. വെസ്റ്റിന്‍ഡ്യന്‍ ബൗളര്‍മാരായിരുന്ന കര്‍ട്‌ലി അംബ്രോസിനെയും കോര്‍ട്‌നി വാല്‍ഷിനെയും ഓര്‍മിപ്പിക്കുന്ന ആക്ഷന് ആരും കട്ട് പറഞ്ഞില്ല. പിച്ചിനെ മുത്തി വിക്കറ്റിലേക്കൊരു പന്ത് നായകതുല്യം മൂളിപ്പറന്നു.

കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടിനെ മൂന്ന് പതിറ്റാണ്ടിനപ്പുറത്തെ എം.ജി. കോളേജാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. എം.ജി.യുടെ ഓപ്പണിങ് ബൗളറുടെ കൗമാരം ഇപ്പോഴും തന്നില്‍ ബാക്കി നില്‍ക്കുന്നുവെന്ന ഓര്‍മപ്പെടുത്തലായിരുന്നു അത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനൊരുങ്ങുന്ന 'കേരള സ്‌ട്രൈക്കേഴ്‌സി'നെ പന്തുകൊണ്ട് നയിക്കാന്‍ തയ്യാറെന്ന പ്രഖ്യാപനം. സഹനടന്മാരായി ഒപ്പം നിന്നതൊക്കെയും യുവതാരങ്ങളായിരുന്നുവെങ്കിലും അവരെയും തോല്പിച്ച് നട്ടുച്ചവെയിലിനെക്കാള്‍ തീക്ഷ്ണതയില്‍ ലാല്‍ കളിക്കളത്തില്‍ ജ്വലിച്ചു.

സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സി.സി.എല്ലിന് വേണ്ടി തീവ്രപരിശീലനത്തിലാണ് കേരളത്തിന്റെ താരസംഘമായ കേരള സ്‌ട്രൈക്കേഴ്‌സ്. പരിശീലന മത്സരങ്ങളിലെ വിജയങ്ങളോടെ വരവറിയിച്ച ടീമിനൊപ്പം തിങ്കളാഴ്ച മോഹന്‍ലാലും ചേര്‍ന്നു. സ്‌പെയിനില്‍ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലായിരുന്ന ലാല്‍ ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. യാത്രാക്ഷീണത്തെ കുടഞ്ഞെറിഞ്ഞ് പിറ്റേന്ന് രാവിലെതന്നെ ഗ്രൗണ്ടിലെത്തി. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ട് ടീമിന്റെ നായകന്‍വന്നതോടെ ആവേശത്തിലേക്കുണര്‍ന്നു. ആര്‍പ്പുവിളികളോടെയാണ് കാമ്പസ് ലാലിനെ സ്വീകരിച്ചത്.

ആദ്യം വാം അപ്പ്. പിന്നെ ഗ്രൗണ്ടിനു ചുറ്റും ജോഗിങ്. രജത് മേനോനും മണിക്കുട്ടനും നിഖിലും മുന്നയും വിവേക് ഗോപനുമൊക്കെ പച്ചയും നീലയും കലര്‍ന്ന ടീം ജഴ്‌സിയില്‍ നെറ്റ് പ്രാക്ടീസിലായിരുന്നു. ചുവപ്പ് ടീഷര്‍ട്ടും ക്രീം പാന്റുമായിരുന്നു ലാലിന്റെ വേഷം. ''സിനിമയ്ക്ക് ആകെയൊരു ആവേശമായില്ലേ....'' സണ്‍ക്രീം തേച്ച് ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ ലാല്‍ ചോദിച്ചു. പഴയകാല രഞ്ജി ടീമിനെതിരായ മത്സരത്തില്‍ സ്‌ട്രൈക്കേഴ്‌സിന്റെ ഉജ്ജ്വല പ്രകടനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നായകന് കളിയുടെ വിശദാംശങ്ങളറിയാന്‍ ഉത്സാഹം. ''ജനവരി 21 ഹൈദരാബാദിലാണ് നമ്മുടെ ആദ്യമത്സരം...'' - ലാല്‍ പറഞ്ഞു. കളിക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ പന്തുപോലെ വേഗത്തില്‍, ''പിേേന്നേ...'' എന്ന മറുപടി.

നിഖിലാണ് ലാലിന്റെ പന്തുകള്‍ നേരിട്ടത്. കൃത്യമായി പിച്ചുചെയ്യുന്ന പന്തുകള്‍ പലപ്പോഴും വിക്കറ്റിനെത്തന്നെ ഉന്നമിട്ടു. ചിലത് തോളുചരിച്ച് നടന്ന പഴയ ലാലിനെപ്പോലെ സ്വിങ് ചെയ്ത് അത്ഭുതപ്പെടുത്തി. ''ലാലൂ...'' എന്ന വിളിയോടെയാണ് കോച്ച് പങ്കജ് ചന്ദ്രസേനന്‍ നായര്‍ മോഹന്‍ലാലിന് ബൗളിങ് തന്ത്രങ്ങള്‍ പകര്‍ന്നത്. സംവിധായകന്റെ വാക്കുകള്‍ക്കെന്നപോലെ ലാല്‍ അതിനൊക്കെയും ശ്രദ്ധയോടെ കാതോര്‍ത്തു. രജത്തിന്റെ ഒരു പന്ത് നിഖിലിന്റെ മിഡില്‍ സ്റ്റമ്പെടുത്തപ്പോള്‍ 'വെരിഗുഡ് ബോള്‍' എന്ന ഉച്ചത്തിലുള്ള പ്രശംസയായിരുന്നു പ്രോത്സാഹനം. ഉച്ചയ്ക്ക് ഒരുമണിക്കും വെയിലെന്ന വില്ലന്‍ ലാലിന് മുന്നില്‍ തോറ്റു.

രണ്ടുതവണയായി ബൗളിങ് പരിശീലനം നടത്തിയ ലാല്‍ വിയര്‍പ്പാറ്റാതെ ഉടന്‍ പാഡുകെട്ടി ഇറങ്ങി. മണിക്കുട്ടന്റെ പേസിനും വിവേകിന്റെ സ്​പിന്നിനും കരുതലോടെയായിരുന്നു ലാല്‍ ബാറ്റുവീശിയത്. ലെഗ്‌സൈഡില്‍ വരുന്ന പന്തുകളെ എങ്ങനെ നേരിടണമെന്ന് സേനന്‍ നേരത്തെതന്നെ പറഞ്ഞുകൊടുത്തിരുന്നു. ഇടയ്ക്ക് ചില സംശയങ്ങള്‍. അതിനുള്ള കോച്ചിന്റെ ഉത്തരം ഉടന്‍തന്നെ ബാറ്റിങ്ങിലേക്ക് പകര്‍ത്തല്‍. ടീം രണ്ടായി തിരിഞ്ഞുള്ള മത്സരത്തിനു ശേഷമാണ് ലാല്‍ മടങ്ങിയത്. ജനവരി 22ന് 'മുംബൈ ഹീറോസി'നെ കൊച്ചിയിലും 28ന് 'ചെന്നൈ റൈനോസി'നെ ചെന്നൈയിലും ഫിബ്രവരി നാലിന് 'ബംഗാള്‍ ടൈഗേഴ്‌സി'നെ ഹൈദരാബാദിലും അഞ്ചിന് 'കര്‍ണാടക ബുള്‍ഡോസേഴ്‌സി'നെ കൊല്‍ക്കത്തയിലുമാണ് 'കേരള സ്‌ട്രൈക്കേഴ്‌സ്' നേരിടുന്നത്. 11ന് ചെന്നൈയിലാണ് സെമി. 12ന് ഹൈദരാബാദില്‍ ഫൈനല്‍.
ഇത് മാത്രുഭുമി പത്രത്തിന്റെ വാർത്തയാണ്‌... വളരെ സന്തോഷത്തോടെ, അതിലേറെ ആരാധനയോടെ ഞാൻ ഈ വാർത്ത ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കുവാൻ അടരാടുന്ന ലാലേട്ടന്‌ ആയിരം ആശംസകൾ... 

മുല്ലപ്പെരിയാർ തുലയട്ടെ, കേരളാ ടൈഗേഴ്സ് തകർക്കട്ടെ... 

“മറക്കാം നനഞ്ഞ ചെമ്മണ്ണിലെ കാല്പ്പാടുകൾ, 
മറക്കാം ഒരു കുന്നിൻ നെഞ്ഞിടിപ്പിനിയമ്മേ, പൊറുക്കൂ 
മറക്കട്ടെ, നിന്നെയും മുലപ്പാലും”... 

Saturday 10 December 2011

വൈ ദിസ് കൊലവെറി...

ഡിസംബർ 10 - "ലോക മനുഷ്യാവകാശ ദിനം" 


അവകാശങ്ങൾ ഔദാര്യമല്ല, അത് നമ്മോടൊപ്പം ജനിച്ച് വളരുന്ന കൂടപ്പിറപ്പുകളാവണം... അവകാശങ്ങൾക്ക് മരണമില്ല, അവസാനവും... 


വിവര സാങ്കേതികവിദ്യയുടെ ഈ യുഗത്തിലും, വികസനത്തിന്റെ ഔന്നിത്യങ്ങൾ നാം കീഴടക്കുമ്പോഴും അവകാശങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നത് വിമർശനാത്മകമായി പരിശോദിക്കേണ്ടതുണ്ട്... 


ഇവിടെ സൗമ്യമാർ മാനഭംഗങ്ങൾക്കിരയായി കൊല്ലപ്പെടുന്നു, പെൺ വാണിഭങ്ങൾ തുടർക്കഥകളാവുന്നു, നീതി നിഷേധിക്കപ്പെടുന്നവരുടെ വിലാപങ്ങൾ ബധിരകർണ്ണങ്ങളിൽ പതിക്കപ്പെടുമ്പോഴും, വാളകങ്ങളും, മതമില്ലാത്ത ജീവനുകളും ആവർത്തിക്കപ്പെടുന്നു... 


ഒരു ജനത മുഴുവൻ ഒലിച്ചുപോയേക്കാവുന്ന മഹാവിപത്ത് ഒരുമ്പെട്ടിരിക്കുമ്പോഴും, രാഷ്ട്രീയ കുതികാൽ വെട്ടുകളും, കളികളും സജീവമായിത്തുടർന്ന് കൊണ്ടേയിരിക്കുന്നു... 


ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിയമം മൂലം ഹനിക്കപ്പെടുന്ന ഘട്ടത്തിലെത്തി നില്ക്കുമ്പോൾ, കൂടംകുളത്തിന്റെ നിലവിളികൾ തൃണവത്ഗണിക്കപ്പെടുന്നു.. 


സ്വന്തം കൂടപ്പിറപ്പുകളെയുൾപ്പെടെ ചുട്ടുകൊന്നവർ കണ്മുന്നിൽ തിമിർക്കുമ്പോഴും ഒരുപാട് താഹിറമാർ നിശബ്ദരാക്കപ്പെടുന്നു... 


മണ്ണും, വിണ്ണും, പെണ്ണും ചൂഷണം ചെയ്യപ്പെടുമ്പോഴും വാൾമാർട്ടുകൾക്കായി പരവതാനികൾ വിരിക്കപ്പെടുന്നു... 


നിസ്സഹായരാക്കപ്പെട്ടവർ വീണ്ടും അപഹസിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു, നിയം മൂലവും, നിയമസംഹിതകൾ മൂലവും... 


വ്യാജ ഏറ്റുമുട്ടലുകളുടെ കൊലവെറികളിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ സജീവമാകുന്നു... 

പുതിയൊരു മനുഷ്യാവകാശ(?)ദിനം കൂടി കടന്നുപോവുന്നു... നിശ്ശബ്ദ്മായ്... 
നിസ്സംഗമായ്... 

"തിരിച്ചറിവുകളുടെ നാളെകൾ അകലെയല്ല... പ്രതീക്ഷകളും... ചിന്തിക്കുന്നവർ അതിജീവിക്കപ്പെട്ടേയ്ക്കാം...പക്ഷേ, തിരിച്ചറിഞ്ഞ് പൊരുതുന്നവർമാത്രമേ അവശേഷിക്കപ്പെടൂ"... 

Thursday 8 December 2011

മുല്ലപ്പെരിയാർ.. പറയാൻ ബാക്കി...


"ഇവൻ... പാണി... കോതണ്ഡപാണി, കല്ലെറിഞ്ഞീടണമിവനെ, 
ചുട്ടി കുത്തിയൂര്‌ വിലക്കിടേണം"... 
തെരുക്കോൺ നാടകങ്ങൾ പൊലിച്ചുകൊണ്ടേയിരുന്നു... 
ഒരു വശത്ത് ഖദറിനുളിൽ ഉപവാസനാടകവും, വരയും കുറിയും... 
ചാനലുകളുടെ വാർത്താ കോമരങ്ങൾ മൈക്കുകളുമായി ഉറഞ്ഞുതുള്ളിയാർത്തു കൊണ്ടേയിരിക്കുന്നു... 
ആത്മബലി നടത്താൻ ശ്രമിച്ച ജനപ്രതിനിധിയെ ആശുപത്രിയിലാക്കുന്നതിന്റെ തിരക്ക്... 
ഞങ്ങൾ ചപ്പാത്തിലാണ്‌.. കെ. ചപ്പാത്തിൽ... 
ഇവിടെ മുല്ലപ്പെരിയാർ പ്രക്ഷോഭത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കുവാൻ ഞങ്ങളുമുണ്ട്... 
കൊടി കുത്തിയ കാറിൽ ചുവന്ന ബോർഡും വെച്ച് ഏതോ ഏമാൻ വരുന്നുണ്ട്.. 
“മാർഗ തടസ്സം....കയറ്റി വിടരുത് അവനെ”... ആരോ വിളിച്ചു പറയുന്നു... 
ആൾക്കൂട്ടത്തോടോപ്പം ഞങ്ങളും കയറി നിന്നു... മനുഷ്യാവകാശ കമ്മീഷൻ... ത്ഫൂ... എന്റെ മനസ്സ് ആത്മരോക്ഷമാർന്നു... 
മനുഷ്യമതിൽ കടന്ന് മുല്ലപ്പെരിയാർ കാണാനാവില്ലെന്ന് വന്നപ്പോൾ, നിർഗ്ഗുണമാർ ശകടം തിരിച്ചൊതുക്കി....
ഒരു മനുഷ്യാവകാശ കമ്മീഷൻ പോലും, മുല്ലപ്പെരിയാർ പ്രശ്നം അടുത്ത് ഫെബ്രുവരിയിൽ പരിഗ്ഗണിക്കമെന്ന്... എടാ ഊളകളേ... അന്ന് മുല്ലപ്പെരിയാർ ഉണ്ടെങ്കിലല്ലേ... 
ഞങ്ങൾ ഇന്ന് വളരെ പ്രതീക്ഷയിലാണ്‌, ഇന്ന് ജനസമ്പർക്ക മുഖ്യൻ ദണ്ഡപാണിയെ വിളിപ്പിക്കുന്നുണ്ട്... ഒരു ജനതയെ മുഴുവൻ ഒറ്റുകൊടുത്ത അയാളെ ഒറ്റപ്പെടുത്തി പടിയടച്ച് പിണ്ഡം വെയ്ക്കുന്നത് കാണുവാൻ ഞങ്ങളേവരും കാത്ത് നില്ക്കുകയാണ്‌... 
“അതാ തുടങ്ങിയിട്ടുണ്ട്”... ആരോ ചാനൽ സ്ക്രീനിന്‌ നേരെ കൈ ചൂണ്ടി വിളിച്ചു പറഞ്ഞു... 
ആകംഷ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടേയിരുന്നു... ഇന്ത്യാ പാകിസ്താൻ ക്രിക്കറ്റ് മത്സരം പോലും ഇത്ര ആകാംഷ നല്കിയിട്ടില്ല... സത്യം... 
വെളുത്ത കാറിൽ നിന്നും ചിരിച്ചുകൊണ്ടിറങ്ങുന്ന കഷണ്ടി കയറിയ കുറിയ മനുഷ്യൻ... ഒരു ജനതയുടെ മുഴുവൻ ശത്രു... എന്തുകൊണ്ടോ എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിന്ന് പോയി... അറവ് മൃഗത്തിന്റെ മുഖത്തേയ്ക്ക് നോക്കുന്ന കശാപ്പുകാരന്റെ മാനസികാവസ്ഥ അന്നാദ്യമായി ഞാനും തിരിച്ചറിഞ്ഞു... 
ഗോവിന്ദച്ചാമിയെപ്പോലും ഞാൻ ഇത്ര വെറുത്തിരുന്നില്ല... 
കാക്കിയിട്ട നിയമവും,വാർത്താവിതരണക്കാരുടെ കൂട്ടവും അയാളെ അനുഗമിച്ചു... 
ഇനി വിധി... മുപ്പത് വെള്ളിക്കാശുകളുടെ കിലുക്കം അകന്നു പൊയ്ക്കൊണ്ടേയിരുന്നു... 
അകത്ത് നീണ്ട നിശബ്ദത... ലോകത്തിലെ എറ്റവും വലിയ സംഘർഷം കാത്തു നിൽ പ്പാണ്‌... 
കരഞ്ഞ് തലതാഴ്ത്തി നില്ക്കുന്ന യൂദാസിനെ പ്രതീക്ഷിച്ച് നിന്നവരുടെ ഇടയിലേയ്ക്ക് തലയുയർത്തി, ചിരിച്ച് യേശുദേവനെപ്പോലെ അയാൾ ഇറങ്ങിവന്നു... 
ഒരൊറ്റ വാചകം മാത്രം... “കുഞ്ഞൂഞ്ഞ് ചിരിക്കാൻ പറഞ്ഞു, ഞാൻ ചിരിച്ചു കൊണ്ടെയിരിക്കും” -- ബുദ്ധൻ ചിരിക്കുന്നു..... 
ഇവിടെ ആരാണ്‌ കുറ്റക്കാർ.... ആരാണ്‌ നമ്മുടെ മുൻപിൽ നാടകമാടുന്നത്???? നശിച്ച ഒരു ഭരണം... 
എന്റെ മനസ്സിടിഞ്ഞു പോയി... ചിരിക്കാൻ പറഞ്ഞവനും, ചിരിച്ചവനും എന്റെ മുഖത്തേയ്ക്ക് നോക്കി എന്നെ മാത്രം പരിഹസിക്കുന്നത് പോലെ... 
എന്റെ ശിരസ്സ് കുനിഞ്ഞു പോയി... ഇനി ഒരിക്കലുമുയരാത്തതു പോലെ... 
അവിടെ ജയാമ്മ കേരളാ മന്ത്രിമാരുടെ തമിഴ് നിക്ഷേപങ്ങൾ ചികഞ്ഞു തുടങ്ങിയത്രേ... ദണ്ഡപാണിക്ക് അമ്മയുടെ കൃതഞ്ജത... പാണിയെത്തൊട്ടാൽ തൊട്ടവന്റെ നിക്ഷേപക്കൈ വെട്ടുമെന്ന് പറഞ്ഞിട്ടുണ്ടത്രേ... പിന്നിൽ ആരുടെയൊകെയോ സംസാരം... 
എന്റെ കണ്ണുകൾ സമരപ്പന്തലിലേയ്ക്ക് നീണ്ടു... ഇനിയും അവസാനിക്കാത്ത നാടകം തുടർന്നുകൊണ്ടേയിരിക്കുന്നു.... 
ജനങ്ങളെ വിഡ്ഡികളാക്കുന്ന ഇവന്മാരെ വെറുതെ വിട്ടുകൂടാ... പുറകിൽ ആക്രോശം... ഉണ്ണവൃതക്കാരൻ അമ്പരന്നു നില്ക്കുമ്പോൾ, ജനക്കൂട്ടം സമരപ്പന്തലിലേയ്ക്ക് പാഞ്ഞു കയറി... “എഴുതെടാ രാജി.... കള്ളാ,##@#@,,#&%**............ അട്ടഹാസങ്ങൾ..... ഒച്ചപ്പാടുകൾ... 


വിറയ്ക്കുന്ന കൈകളോടേ മന്ത്രിപുഗവന്മാർ രാജി നീട്ടിയെഴുതി....
തടഞ്ഞിട്ട മനുഷ്യാവകാശത്തിന്റെ ശകടത്തിൽ രാജി പറന്നു പോയി... ഭരണ സിരാ കേന്ദ്രത്തിലേയ്ക്ക്.... 
ഇതാണ്‌ പ്രതികരണം.... യദാർത്ഥ പ്രതികരണം... എന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു... 

ഡാ.... എണീക്ക്... എണീക്കാൻ.... എന്തൊരൊറക്കമാ ഇത്.... പൊയ്യി അകത്ത് കിടക്ക്... 
ഞാൻ കണ്ണുതുറന്നു നോക്കി.... അമ്മയാണ്‌..

ടി. വി യിൽ ചിരിച്ചുകൊണ്ടിറങ്ങുന്ന എ.ജി യുടെ മുഖം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു...

ഞാൻ പതിയെ സെറ്റിയിൽ നിന്നുമെണീറ്റു...


അയാൾ ടി.വി സ്ക്രീനിൽ നിന്ന് എന്നെ നോക്കി ചിരിച്ചു.. ആ ചിരി എന്റെ ശരീരവും തുളച്ച് ഹൃദയത്തിലെത്തി നിന്നു.... 

Tuesday 6 December 2011

തമിഴ് നാടിന്‌ പുതിയ ജലസ്രോതസ്സ്...

ഭൂമിയോട് സാമ്യമുള്ള ഗ്രഹം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഈ ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് ശാസ്ത്രസമൂഹത്തിന്റെ വിലയിരുത്തല്‍. നാസ തിങ്കളാഴ്ച പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2009 ലാണ് കെപ്ലര്‍ ടെലിസ്‌കോപ് വഴി ഈ ഗ്രഹത്തെ ആദ്യം കണ്ടത്. ഇതിനാല്‍ കെപ്ലര്‍ 22 ബി എന്നാണ് ഈ പുതിയ അതിഥിക്ക് ശാസ്ത്ര സമൂഹം പേരിട്ടിരിക്കുന്നത്.



മൂന്നു വട്ടം കെപ്ലര്‍ 22 ബി നക്ഷത്രത്തെ ചുറ്റുന്നത് ബഹിരാകാശ ഗവേഷകര്‍ കണ്ടിരുന്നു. മനുഷ്യ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ കണ്ടെത്തലായാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജെഫ് മാര്‍കി ഇതിനെ വിശേപ്പിച്ചിരിക്കുന്നത്. പുതിയ ഗ്രഹത്തില്‍ ജലവും പാറക്കെട്ടുകളുമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഭൂമിയെ അപേക്ഷിച്ച് വലിപ്പം കൂടുതലുണ്ട് എന്നത് മാത്രമാണ് ശാസ്ത്രജ്ഞരെ ചിന്താക്കുഴപ്പത്തിലാക്കുന്നത്. ഭൂമിയുടെ 2.4 ഇരട്ടി വലിപ്പമുണ്ട് കെപ്ലര്‍ 22 ബിക്ക്. ഭൂമിയെ പോലെ തന്നെ നക്ഷത്രത്തില്‍ നിന്ന് അത്രയും അകലെ തന്നെയാണ് ഈ ഗ്രഹവും. ജലത്തിന്റെ സാന്നിധ്യത്തിന് സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നതിനും ഒരു കാരണമിതാണ്. നക്ഷത്രത്തെ 290 ദിവസം കൊണ്ടാണ് കെപ്ലര്‍ 22 ബി വലംവെക്കുന്നത്‌.
"ഇങ്ങനെ ഇട്ടലല്ലേ വായിക്കൂ..
കുറച്ച് ജി. കെ കൂടി വേണ്ടേ മച്ചാനേ...
മാത്രുഭൂമീന്റെ വാർത്തയാഡോ...  ഒന്നു ക്ഷെമി"...

"അല്ലെങ്കിൽ ഒരു പെറ്റീഷൻ കൊടുത്താലെന്താ, പുതിയ ഗ്രഹത്തീന്ന് കൊഴലു വഴി കൊടുക്കൂല്ലെ ബെള്ളം...
ആരാന്നോ???
അല്ലണ്ടാര്‌... ഓൻ... നുമ്മന്റെ സിങ്ങ്... അല്ലേൽ മന്ത്രി സഭ താഴെപ്പോവൂല്ലേ.".. 

ഇനി നാവിനും സെൻസർഷിപ്പ്...

"ഇനി നാവിനും സെൻസർഷിപ്പ്".. 


സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളെ നേരിടാൻ കേന്ദ്ര സർക്കാരിന്റെ പുതിയ തന്ത്രം. അപകീർത്തികരമായ രീതിയിൽ ഫോട്ടോകളും വാർത്തകളും സൊഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനം. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സർക്കാരിനും, പ്രത്യേകിച്ച് സോണിയാ ഗാന്ധിക്കും മന്മോഹൻ സിങ്ങിനുമെതിരെ ഫേയ്സ് ബുക്കിൽ വരുന്ന വാർത്തകൾക്കും, ചിത്രങ്ങൾക്കുമാണ്‌ ദയാവധം നല്കുവാൻ തിരുമാനിക്കപ്പെട്ടിരിക്കുന്നത്. മീഡിയാ സെൻസർഷിപ്പിൽ വിശ്വസിക്കുന്നില്ലെങ്കിലും, അതിരുകടന്ന ഇത്തരം പ്രചരണങ്ങൾ അനാരോഗ്യകരമാണെന്നും കേന്ദ്രം. 

ഇനി നീറോ സിങ്ങിനും മദാമ്മയ്ക്കും, സോറി....സോണിയാജിയ്ക്കും വാർത്തകളിൽനിന്ന്‌ മോചനം വേണമെങ്കിൽ ഇതേ വഴിയുള്ളൂ. എന്റമ്മോ, ഇങ്ങനൊക്കെ പറയാമോ ആവോ????

പിന്നെ അപകീർത്തികരം എന്ന വാക്കിനെ ഇതു വരെ ഒരു ഓപ്പറേഷണൽ ഡെഫിനിഷൻ നല്കിയിട്ടില്ലാത്തതു കൊണ്ട് അതു വരുന്നത് വരെ ഇങ്ങനെയൊക്കെ ആകാമായിരിക്കും.
നമ്മുടെ മതേതര രാഷ്ട്രത്തിനെ ഭരണ ഘടനയിൽ ഫണ്ടമെന്റൽ റൈറ്റ്സ് എന്ന പേരിൽ ജനങ്ങളുടെ അവകാശങ്ങൾ രേഖപ്പെടുത്തി ചില്ലിട്ട് വെച്ചിരിക്കുന്നത്സിങ്ങും, സഹ ഭരിയന്മാരും മറന്നു പോയീന്ന് തോന്നുന്നു.  ... അതിൽ ഏറ്റവും പ്രധാന അവകാശമാണിത്... അതായിത്, ഫ്രീഡം ഫോർ എക്സ്പ്രഷൻ.. യഥാർത്ഥത്തിൽ അതിന്റെ കൂടി സംരക്ഷണത്തിനാണ്‌ സിങ്ങിനെ കിങ്ങാക്കിയിരിക്കുന്നത്... എല്ലത്തിനും അമേരിക്കൻ പാത പിന്തുടർന്ന്, അവസാനം അമേരിക്കൻ കോർപ്പറേറ്റുകൾക്ക് ചില്ലറ വില്പന മേഖലകൂടി തുറന്ന് കൊടുത്ത് പാവപ്പെട്ടവന്റെ മടിശ്ശീല കൊള്ളയടിക്കാൻ തുടങ്ങിയപ്പോൾ പണി തുടങ്ങിയില്ലേ ജനം. ഇന്ന് പൊതുജനം കഴുതകളല്ലല്ലോ...ഇതിലെ അപകടം മണത്താണ്‌ ഇത്തരമൊരു തീർമാനം തിടുക്കത്തിലെടുക്കുന്നതെന്ന് വ്യക്തം.

11ആം പഞ്ചവത്സരപദ്ധതിയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നറിയാൻ ജനങ്ങളുടെ അഭിപ്രായം സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലൂടെ തേടിയ ആദ്യത്തെ സഭ എന്ന ഖ്യാതി കൂടി സർക്കാരിനുണ്ടെന്നിരിക്കെയാണ്‌ ഇത്തരംതുഗ്ളക്ക് പരിഷ്കാരങ്ങൾ... 

ഇനി സിങ്ങിനെ പിന്തുടർന്ന് ഒബാമയും ഇത്തരമൊരു തീരുമാനമെടുക്കുമോ ആവോ... വീക്ക് ലീക്സിനെയും, അസാഞ്ചെമാരേയും ഒതുക്കുകയും ആവാം... 


"പ്രതികരിച്ചാൽ നമുക്ക് തന്നെ കൊള്ളാം... പ്രതിപക്ഷത്തിന്റെ വായ്മൂടിക്കെട്ടാൻ എളുപ്പമായിരിക്കും, നൂറ്‌ കോടിജനങ്ങളുടെ വായ്മൂടിക്കെട്ടുക എന്നത് അത്ര എളുപ്പമാവില്ല" ....

നാടകമേ ഉലകം.. സോമൻ വീണ്ടും ഊളയാകുമ്പോൾ...

 "ആദ്യം പോയി തൻ കാര്യം നോക്കി മാറി നില്ക്കുന്ന വല്യേട്ടന്മാരേയും, മാടമ്പിമാരേയും വിളിച്ചോണ്ട് വാ.. ബാക്കി വിന്നെ ആലോചിക്കാം"...



                                               "ഒബാമയെ ഒന്നു വിളിച്ച് നോക്ക്"..



                                           "അപ്പോൾ പിന്തുണ പിൻ വലിക്കേണ്ടേ????"...



                                  "ഇപ്പഴാണോ ഇത് മനസ്സിലായത്? വൈകിവന്ന വിവേകം"...



                                               "അമ്മാ തായേ... ഇത് എന്റെ ആത്മ ബലി"...



                                                "പുര കത്തുമ്പോൾ വാഴവെട്ടൂന്നവർ"...



                                                         "യദാർത്ഥ ഗാന്ധിയൻ"...


                                                       "അച്ചായന്റെ നമ്പരുകൾ"...



                                       "അതെന്താ അച്ചായാ, സാത്താൻ സേവയുണ്ടോ??? "...



                                                         "അഭിനവ പീലാത്തോസ്"..




                                          "ടോയ്‌ലറ്റ് ഷീറ്റിൽ അച്ചടി മഷി പുരണ്ടപ്പോൾ"...



                                      ''തീ പിടിച്ച താടിയിൽ നിന്ന് ബീഡി കത്തിക്കുന്നവർ''...




                                                        "ചില പുത്തൻ അറിവുകൾ''...

Monday 5 December 2011

മുല്ലപ്പെരിയാർ - എക പരിഹാരം...


പൊട്ടുന്നെങ്കിൽ ഇപ്പോൾ പൊട്ടണം...
കേരള രാഷ്ട്രീയത്തിലെ സിംഗങ്ങളെല്ലാം കൂടി ഉപവസിക്കാനൊരുമ്പെട്ടിറങ്ങിയിട്ടുണ്ട്. ഒരു ഉപവാസം...അതിലുമുണ്ട് ചില നെറികെട്ട രാഷ്ട്രീയക്കളികൾ.
ദില്ലിയിൽ പോയി പഴം പുഴുങ്ങിയത് വായിലാക്കി നിന്ന മന്ത്രിച്ചായനും ഇന്ന് ഉപവസിക്കുന്നു. ഗാന്ധിയൻ സമരമാർഗ്ഗമല്യോ, ഇവിടെയും കമ ന്നോരക്ഷരം മിണ്ടണ്ടല്ലോ?, ഹോ... ഇങ്ങനെയൊരു സമരമുറയില്ലരുന്നെങ്കിൽ??? ഓർക്കാനേ വയ്യ... ന്റമ്മോ... 
പ്രതിപക്ഷ നേതാവിനുമുണ്ട് ഉപവാസം, അങ്ങേരുപവസിക്കുന്നതിന്റെ ഏഴയലത്തുപോലും ചെല്ലൂല്ലത്രേ മന്ത്രി പുംഗവൻ...അതുകൊണ്ട് ഉപവാസം അമേരിക്കയിലേയ്ക്കെങ്ങാനുമാക്കുമോ ആവോ... ചിലപ്പോൾ ഗാന്ധിയൻ തത്വമായ നിസ്സഹകരണം ആയിരിക്കുമല്ല്യോ കൂവേ??? 

ഇതിനിടെ അമ്മ തായ്മാറുകൾ നീറോ സിങ്ങിന്‌ കത്തയച്ചത്രേ... ഏ ജി ക്കരിങ്ങാലിലുടെ റിപ്പോർട്ട് കണക്കിലെടുക്കണമത്രേ.. 1900 വർഷം പഴക്കമുള്ള ചുണ്ണാമ്പിലും സുർക്കിയിലുമുള്ള അണക്കെട്ട് മദിരാശിയിലുമുണ്ട് പോലും... ഏ ജി ത്തമ്പുരാൻ ഇന്ന് കുഞ്ഞൂഞ്ഞിനെ മുഖം കാണിക്കുമത്രേ... ഇനി കുഞ്ഞൂഞ്ഞും കൂടി പറയുമോ, ഡാം പൊട്ടിയാൽ അറബിക്കടൽ താങ്ങിക്കോളുമെന്ന്... 

അവസാനം അമ്മയുടെ മക്കളും മൊഴിമുത്തുകൾ അടർത്തിത്തുടങ്ങി. ഇന്നച്ചന്റെ പ്രസ്താവന അച്ചടി മഷി പുരട്ടി ടോയ്‌ലറ്റ് ഷീറ്റിൽ വിതരണം ചെയ്തുകൊണ്ടേയിരിക്കുകയാണ്‌. മലയാളത്തിന്റെ സുപ്രഭാതം... 

മണിച്ചായനും, വിമാനച്ചായനും എന്തെരാണോ ഈ കാട്ടിക്കൂട്ടണത്??? ഏല്പ്പിച്ച പണി മാന്യമായി ചെയ്യുവാണേൽ ഈ ഉണ്ണാവൃതത്തിന്റെ ആവശ്യമുണ്ടോ??? നട്ടെല്ല് നിവർത്തി, രാജി വെച്ച് ഇറങ്ങിപ്പോണം.. 
അല്ലെങ്കിൽ പിന്തുണ പിൻവലിയെന്ന സമ്മർദ്ദതന്ത്രം പയറ്റണം. മുഖ്യൻ വെട്ടിലായിപ്പോവൂല്ലേ... കണ്ടില്ലേ പിള്ളേച്ചൻ പുല്ലുപോലെ പ്രമാദസരിത്തിലാറാടി നടക്കുന്നത്... 
എന്റെ മച്ചാനേ... ഇതിന്റെയൊന്നും ആവശ്യമില്ല... നമ്മുടെ പിള്ളേച്ചനേം, ഗണേശനേം, അച്ചുമ്മാമനേം, കോടിയേരിയേമാനേം, വിപ്പച്ചായനേം ഒരുമിച്ച് മദിരാശിക്കയച്ചാൽ പോരേ... 
അമ്മച്ചി ഓടി കേരളത്തിലെത്തൂല്ലേ ക്ഷമ ചോദിക്കാൻ... ചില്ലറപ്പണി വല്ലതുമാണോ അത്?.. 


ചിന്തിക്കൂ, യോജിച്ച് പ്രവർത്തിക്കൂ... പാരകളും അതിലും മൂർച്ചയുള്ള നാവുകളുമടക്കി ഉണ്ണാവൃതമിരുന്നിട്ട് കാര്യമില്ല... 


പണിക്ക് മറുപണി തന്നെ ശരണം... 

Sunday 4 December 2011

കണ്ണട – മുരുകൻ കാട്ടാക്കട



എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
സ്മരണകുടീരങ്ങൾ പെരുകുംബോൾ
പുത്രൻ ബലിവഴിയെ പോകുംബോൾ
മാത്രുവിലാപത്താരാട്ടിൻ
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുംബോൾ
പുറകിലെ മാവിൽ കയറുകൾ കാണാം
തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുംബിര തേടൽ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമ കാറിന്നുള്ളിൽ
സുകശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
തിണ്ണയിലൻബതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

പ്രതിക്ഷേധച്ചങ്ങല.. കോട്ടയം ഗാന്ധി സ്ക്വയറിൽ ഫേയ്സ് ബുക്കിലെ കൂട്ടായ്മയൊരുക്കിയ പ്രതിക്ഷേധം..