Sunday 26 February 2012

ബിവറേജിലെ സെലിബ്രിറ്റി ക്രിക്കറ്റ്..

"ഭാഗ്യക്കുറികൾ... ഭാഗ്യക്കുറികൾ.... ഭാഗ്യക്കുറികൾ... 
നാളെയാണ്‌, നാളെയാണ്‌... പരിമിതങ്ങളായ ടിക്കറ്റുകൾ, നാമമാത്രമായ ഭാഗ്യക്കുറികൾ... ഭാഗ്യ ദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു"... 
ഞാൻ ബിവറേജിന്റെ ക്യൂവിൽ നിന്ന്‌ ഞെരി പിരി കൊണ്ടു... 


പുറത്ത്‌ ഭാഗ്യം വില്ക്കുന്നവരുടെ തിരക്ക്‌... വലതു ഭാഗത്ത്‌ നിന്നും ഒരു പാട്ട്‌--,..''രണ്ടക്ക, റണ്ടക്ക..റണ്ടക"... 
വയറ്റത്തടിച്ച്‌ പാട്ടുപാടുന്ന ആ തമിഴനെ ഞാൻ ഒളികണ്ണിട്ടു നോക്കി... പാവം, ഒരു നേരത്തെ വിശപ്പടക്കാൻ സ്വന്തം വയറിനെ ചെണ്ടയാക്കി അയാൾ പാടുകയാണ്‌......
അപ്പുറത്ത്‌ ടി.വി ഷോറൂമിൽ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ തകർത്തു പെയ്യുന്നു. മസില്‌ പിടിച്ച തവളെയേപ്പോലെ സൂപ്പർ സ്റ്റാർ ബോൾ ചെയ്യുന്നു... അവിടെ തമിഴന്മാർ മലയാളത്താന്മാരെ അടിച്ച്‌ പരണേൽ കേറ്റുന്നു... 
"ഹും, സൂപ്പർ സ്റ്റാർ... എന്റെ കൂവേ, ആകാവുന്ന പണിക്ക്‌ പോയാൽ പോരെ"... ഒരു മമ്മൂട്ടി ഫാൻ, മോഹൻ ലാലിനെ കളിയാക്കുന്നു.. 
പൊടുന്നനെ വന്നു മറുപണി, "ന്നിട്ട്‌ നെന്റെ മമ്മൂട്ടി കളിക്കുന്നില്ലല്ലോ??? അതെങ്ങനാ, ചട്ടന്മാരെ കളിക്കു കൂട്ടുവോ അല്ലേ, ഡേയ്‌, ഓനെ വല്ല സ്പെഷ്യൽ ഓളിംബിക്സിനും വിടഡേ"... 
മമ്മൂട്ടി ഫാനിന്റെ വായടഞ്ഞു... ചെറു ചിരിയോടെ മോഹൻ ലാൽ ഫാൻ എന്നെത്തോണ്ടി, "ചേട്ടാ, ഒരു ലിറ്റർ വാങ്ങിത്തരാമോ??? "
ഞാൻ കൈ നീട്ടി പൈസ വാങ്ങി. "ഏതാ???"..."ഒരു കുറഞ്ഞത്‌..."'' തെല്ലു ജാള്യതയോടെ അയാൾ പിറുപിറുത്തു... 
ഞാൻ മനസ്സിലോർത്തു, "നടന്മാർക്ക്‌ ക്രിക്കറ്റ്‌ ടീമായി, ഇനി നമ്മുടെ രാഷ്ടീയക്കാർക്കാണ്‌ വേണ്ടത്‌..."'' എന്റെ ആത്മഗതം കുറച്ച്‌ വെളിയിലെത്തിയത്‌ ഞാൻ അറിഞ്ഞില്ല... 
''ഹത്‌ കൊള്ളാം'', താടി നീട്ടി വളർത്തിയ ജുബ്ബാക്കാരൻ അതേറ്റ്‌ പിടിച്ചു... "അതാവുമ്പോൾ തകർക്കും... അച്ചുമ്മാമനെ ക്യാപ്റ്റനും, പിണറായിയെ വൈസ്‌ ക്യാപ്റ്റനുമാക്കണം". 
അത്‌ കൊള്ളാല്ലോ, എനിക്കും രസം പിടിച്ചു. "അപ്പോ ആര്‌ ഓപ്പൺ ചെയ്യും???? "
"അതു് ,,ഉമ്മച്ചൻ തന്നെ അല്ലാണ്ടാര്‌??? കുഞ്ഞൂഞ്ഞാവുമ്പോൾ മുടിഞ്ഞ സെറ്റപ്പല്യോ?, ഓൻ തല്ലിക്കൊന്നാലും ഔട്ടാവൂല്ല, സ്റ്റെപ്നിയെ വെച്ച്‌ കളിപ്പിക്കും"... 
"ങേ... അതാരാ സ്റ്റെപ്നി???" ഞാൻ ഞിഞ്ജാസ പൂണ്ടു. 
"നുമ്മടെ ചീഫ്‌ വിപ്പാ അതിന്‌ യോഗ്യൻ, അങ്ങേർക്ക്‌ തെറി വിളീം തെന്തനവും കൂടപ്പിറപ്പല്യോ??? "


“രണ്ടക്ക, രന്റക.... റണ്ടക്ക...” ആ തമിഴന്റെ നിലവിളി അപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നു.


"ആട്ടെ കുഞ്ഞൂഞ്ഞ്‌ ബാറ്റ്‌ ചെയതാൽ ആരാ ബോള്‌ ചെയ്യുക?? "
"അതിനല്ലേ കെപിസിസി പ്രസിഡന്റ്‌...""''...  ജുബ്ബാക്കാരൻ തീർപ്പ്‌ കല്പ്പിച്ചു. 
ഇയാൾ കോള്ളാല്ലോ? ഞാൻ മനസ്സിലോർത്തു. 
"അംബയർ ആരാവും?" ഞാൻ തവണ കൂടി തിരികൊളുത്തി... ജുബ്ബാക്കാരന്‌ പിറകിൽ ഞങ്ങളെ ശ്രവിച്ച്‌ നിന്ന കൈലിമുണ്ടുകാരൻ പറഞ്ഞു,“ അമ്പൊന്നും ഇല്ല വേണേൽ പാര വെച്ചെറിയാൻ ആളുണ്ട്‌... നുമ്മടെ പിള്ളേച്ചൻ.” 
ആഹാ! രംഗം കൊഴുത്തു തുടങ്ങിയല്ലോ? "തോല്ക്കുമ്പോ കരയാൻ വിമാനച്ചായൻ ഉണ്ട്‌......"'',,,, "വാതു വെക്കാൻ കല്മാടിയേയും, ചിദംബരത്തെയും വരുത്താം". "അവരുടെ ഇടനിലയ്ക്ക്‌ തരൂരും, വിയർപ്പോഹരിക്ക്‌ മിസ്സിസും ഉണ്ടാവും"... 
"കൊമേഴ്സ്യൽ ബ്രേയ്ക്കിന്‌ സമദൂരക്കാരൻ സുകുമാരൻ നായരും, വെള്ളാപ്പള്ളിയുമായുള്ള ചർച്ച വെക്കാം, അത്‌ ബ്രിട്ടാസ്‌ കോമ്പയർ ചെയ്യട്ടെ"... 
"അപ്പോൾ വേറെ കോമഡി ഷോ വേണ്ടല്ലോ???" 
"തേർഡ്‌ അമ്പയറായി ആന്റണിച്ചായൻ വരട്ടെ,കൂടെ രവിച്ചേട്ടനും,വൈക്കം വിശ്വനും ആവട്ടെ ".... 
"ആരു വേണേലും വന്നോട്ടെ, പക്ഷേ ചിയർ ഗേളായി ടിച്ചറമ്മ തന്നെ വേണം"... ബില്ലടിക്കുന്ന കക്ഷി ഇടപെട്ടു... 
ടീച്ചറമ്മയോ? ഞാൻ നെറ്റി ചുളിച്ചു. അയാൾ കസേരയിൽ നിന്നു ചാടിയെണീറ്റ്‌ ഡാൻസ്‌ തുടങ്ങി.. "നിന്നെക്കാണാനെന്നെക്കാലും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ... എന്നിട്ടെന്തേ, നിന്നെക്കെട്ടാനിന്നുവരെ വന്നില്ലാരും"..... 
"ഓ... ഇപ്പൊ പിടികിട്ടി".... ഞാൻ ഊറിച്ചിരിച്ചു. 
പണം കൊടുത്ത്‌ കറുത്ത സ്പിരിറ്റും വാങ്ങി ഞാനിറങ്ങി... 
ഹോ, കേരള സർക്കാരിന്റെ അക്ഷയ പാത്രം, ചാരായനിരോധനം വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്ഥാനമേ ഉണ്ടാകുമായിരുന്നില്ലല്ലോ??? 
ആന്റണിച്ചായന്‌ സ്തുതിയായിരിക്കട്ടെ!!! 
ഞാൻ പാട്ടുകാരന്റെയടുത്തെത്തി... അയാൾ അപ്പോഴും ആ പാട്ട്‌ തന്നെ പാടിക്കൊണ്ടിരുന്നു... ”റന്റക,രണ്ടാക.....രൻഡക്ക“.... 
”എന്റെ ഉവ്വാ, ഇതൊന്നു മാറ്റിപ്പിടി, ഇത്‌ പഴേ പാട്ടല്ലേ“... ഞാൻ ചില്ലറയെടുത്ത്‌ അയാൾക്ക്‌ നല്കി. 
”നിക്ക്‌ ബേണ്ടാ... സായം കാലം നാൻ വേലയെടുക്കറതില്ല സാർ-“ 
”ങേ“... ഞാൻ അത്ഭുതപ്പെട്ടു. ”പിന്നെ നീ പാടിയതോ?“... 
”അത്‌ പാട്ടല്ല സാർ, എന്നോടെ കൂടെ പകുതി പണം ഇരിക്കറുത്‌, നീങ്ക റെഡിയാ, ഒരു പയന്റ്‌ വാങ്ങി രണ്ടാക്കാം“.... 
എനിക്കൊന്നും മനസ്സിലായില്ല. താടിവെച്ച ജുബ്ബക്കാരൻ പുറകിൽ നിന്ന്‌ വിളിച്ചു പറഞ്ഞു, "മാഷേ... അത്‌ ഓൻ പാടിയതല്ല. അവന്റെ കയ്യിൽ ഒരു പൈൻറ്റിന്റെ പകുതി കൊടുക്കാനുള്ള പൈസായുണ്ട്‌, ആരെങ്കിലും ഷെയർ ഉണ്ടോയെന്ന്‌ ചോദിച്ചതാ...പൈന്റ് രണ്ടാക്കാൻ... രണ്ടാക്കാം, രണ്ടാക്കാം"... ജുബ്ബാക്കാരനും ഏറ്റുപാടി...
ഞാൻ ഞെട്ടിത്തിരിഞ്ഞ്‌ ഇരുളിലേയ്ക്കിറങ്ങി നടന്നു. എന്റെ ചെവിക്കുള്ളിൽ അപ്പോഴും അയാൾ ബസിൽ വെച്ച്‌ പാടിയ പാട്ട്‌ മുഴങ്ങിക്കൊണ്ടിരുന്നു.... 
"വളിയമ്പലത്തിൽ,വളി തെറ്റി വന്നു, ഞാനൊരു വാനമ്പാടി...ഒരു ചാൺ വയറിന്‌ പുൽക്കൊടിത്താളത്തിൽ കണ്ണീർപ്പാട്ടുകൾ പാടാം ഞാൻ... കണ്ണീർപ്പാട്ടുകൾ പാടാം ഞാൻ...ഓ...ഓ ഓ ഓ"... 

പരമു നേഴ്സും, പാച്ചു മൊതലാളിയും പിന്നെ ലവ് ജിഹാദും...

പാച്ചുവും പരമുവും കൂട്ടുകാരായിരുന്നു. കൂട്ടെന്നുപറഞ്ഞാൽ ഒരൊന്നൊന്നൊന്നര കൂട്ട്‌. ഒരേ പായിലുറങ്ങി, ഒരേ പ്ളേറ്റിൽ ഉണ്ട്‌ അവരങ്ങനെ കാലം കഴിക്കവേ പരീക്ഷ ഭീകരൻ ഓരെ നിർദ്ദാഷിണ്യം പിരിച്ചയച്ചു. എസ്‌.എസ്‌.എൽസി ഭീകരൻ.... പാച്ചു തോറ്റ്‌ തുന്നം പാടി, പരമുവാട്ടെ കഷ്ടിച്ച്‌ രക്ഷപെട്ടു. സങ്കടം മൂത്ത്‌ വിതുമ്പിയ പാച്ചു വിങ്ങിപ്പറഞ്ഞു, “പരമൂ... നുമ്മളെ ആരും പിരിക്കരുത്‌ ട്ടോ, നുമ്മക്ക്‌ പടിത്തം നിർത്താട്ട്വോ... വല്ല പണിക്കും പോവ്വാം”...
പരമു കുതറിമാറി, ഞെളിഞ്ഞ്‌ നിന്ന്‌ പറഞ്ഞു, തേ... ഞാൻ പടിച്ചിട്ടാ പാസ്സായെ, യ്യ്‌ എന്തേ അങ്ങനെ ചെയ്യാഞ്ഞേ... ഞാൻ പടിത്തം നിർത്തൂല്ല... ക്ക്‌ പടിക്കണം... അതോണ്ടേ കാര്യ്ള്ളൂ...
പാച്ചു ഒരു നിമിഷം നിശബ്ദനായി... ഹോ, ബല്യ പടിത്തക്കാരൻ... നിക്കറിയാം യ്യ്‌ ആ സുഹറേടെ നോക്കിയെഴുതി ജയിച്ചതല്ലേ... ന്റെ പരമൂ... ത്‌, നെനക്ക്‌ പറ്റിയ പണിയല്ല....
പ്ഫ... ചൂലേ...യ്യ്‌ ന്താ പറഞ്ഞേ... പരമു വയലന്റായി...
അനന്തരം കൈക്രിയകൾക്കൊടുവിൽ കൂട്ടുകാർ തെറ്റിപ്പിരിഞ്ഞു...
പാച്ചു അപ്പന്റെ കൂടെ തേങ്ങായിടാനും, പരമു ഹ്യുമാനിസ്റ്റിസ്‌ പ്ളസ്‌ റ്റു പഠിക്കാനും....
കാലം കഴുകനെപ്പോലെ അവർക്കിടയിൽ കറങ്ങിത്തിരിഞ്ഞുകൊണ്ടേയിരുന്നു... പാച്ചു തേങ്ങായിടീൽ നിർത്തി,കൂലിപ്പണിക്ക്‌ പോയിത്തുടങ്ങി. പരമു സുഹറേടോപ്പം കഷ്ടിച്ച്‌ പതിനോന്നും പന്ത്രണ്ടും കടന്നു കൂടി...
ഇന്ന്‌ പാച്ചുവും പരമുവും ബദ്ധ ശത്രുക്കളാണ്‌, കാലം ആ ശത്രുതയുടെ മാറ്റ്‌ കുറയ്ക്കുവാൻ തെല്ലും ശ്രമിച്ചതുമില്ല.
പന്ത്രണ്ട്‌ കഴിഞ്ഞ പരമുവിനെത്തേടി ഏജന്റുമാരെത്തിത്തുടങ്ങി... ലോൺ എടുത്തു തരാം, ഒരു രൂപാപോലും മുടക്കെണ്ട, നഴ്സിങ്ങ്‌ പഠിക്കാമല്ലോ??? അവസാനം പരമു വലയിൽക്കുടുങ്ങിയൊതുങ്ങി, നഴ്സിങ്ങ്‌ പഠിക്കാൻ ബാംഗ്ളൂർക്ക്‌ പോയി... കൂടെ സുഹറയും..
പാച്ചുവാട്ടെ പൈതൃകമുപേക്ഷിച്ച്‌ കച്ചവടം തുടങ്ങി... സോപ്പ്‌, ചീപ്പ്‌, കണ്ണാടി പിന്നെക്കുറെ കള്ളക്കടത്ത്‌ സാമാനങ്ങളും...
കാലചക്രം കറങ്ങിത്തിരിഞ്ഞ്‌ പണ്ടാരമടങ്ങിക്കൊണ്ടിരുന്നു..
പരമുവും സുഹറയും കോഴ്സ്‌ കഴിഞ്ഞ്‌ ബോണ്ട്‌ ചെയ്ത്‌ തുടങ്ങി, പാച്ചുവോ...ശ്ശോ... അങ്ങനെ പറയരുത്‌, പാച്ചു മൊതലാളി... അങ്ങേരിപ്പോ വല്യ പുള്ളിയല്ലോ... നാടുനീളെ കടകൾ, റിയൽ എസ്റ്റേറ്റ്‌, കള്ള്‌ ഷാപ്പ്‌... അങ്ങനെ പോകുന്നു കാര്യങ്ങൾ...
പുതുതായിത്തുടങ്ങിയ ആശുപത്രിക്ക്‌ പാച്ചു മെമ്മോറിയൽ ആശുപത്രി എന്ന്‌ പേരിട്ടതിനെ കളിയാക്കിയവരെ മൊതലാളി തൃണവത്ഗണിച്ചു... “ഹും... അസൂയ.... അല്ലാണ്ടെന്താ”...
അപ്പുറെ, പരമുവും സുഹറയും പഠിച്ചു പരണേല്കേറി നാട്ടിലെത്തി... സുഹറ സിസ്റ്ററും, പരമു സിസ്റ്ററനും... നാട്ടിൽ വന്ന ഉടൻ തന്നെ പരമു സുഹറയുടെ വീട്ടിലെത്തി... “നിക്ക്‌ ഓളെ കല്യാണം കഴിക്കണം”... പരമുവിന്റെ പ്രസ്താവന കേട്ട്‌ ബഷീർ ഞെട്ടിയില്ല, ഓൻ ചെറു ചിരി ചുണ്ടിലൊതുക്കിപ്പറഞ്ഞു, അതിന്‌ നെനക്ക്‌ പണിയുണ്ടോ?, എങ്ങനെ നോക്കും ഇവളെ???? അതും പോട്ടെ യ്യ്‌ ഒരു കാഫിർ ല്ലേ... പ്രേമം തലയ്ക്കു പിടിച്ച പരമു പറഞ്ഞു... ഇന്ന്‌ മൊതൽ നുമ്മ മതം മാറീർക്കണ്‌... നുമ്മ പരമുവല്ല, മൊയ്തീനാണ്‌... നല്ല പോളപ്പൻ ബിശ്വാസി... അനന്തരം പരമു പൊന്നാനിയിലേക്ക്‌ പോയി...
പാച്ചു നാടുനീളെ പോസ്റ്ററടിച്ച്‌ വിതരണം നടത്തി.... ഇതാണ്‌ ലവ്‌ ജിഹാദ്‌.... പരമു എങ്ങനെ മൊയ്തീനാവും... ഇതത്‌ തന്നെ ലവ്‌ ജിഹാദ്‌.... നാട്ടുകാർ അതേറ്റ്‌ പാടി...
കല്യാണം, ആഘോഷങ്ങൾ, പുതുമോടി ഓടിയകന്നു... പുത്തൻ ജീവിതത്തിന്റെ കയ്പ്പിന്‌ മുൻപിൽ പരമു...ശ്ശോ... അല്ല മോയ്തീൻ പകച്ചു നിന്നു... ഓൻ ജോലി തേടി നടന്നു...
അവസാനം പരമുമൊയ്തീൻ പാച്ചു മെമ്മോറിയൽ ആശുപത്രിയിൽ നഴ്സായി... മാസം ശമ്പളം 2500 ക...
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പരമുമൊയ്തീൻ ബ്ളേയ്ഡിലും തലവെച്ചു... അവസാനം നിവൃത്തിയില്ലാതെ പരമുമൊയ്തീൻ സമരം ചെയ്യാനിറങ്ങി... “നഴ്സ്മാരുടെ ശമ്പളം വർദ്ധിപ്പിക്കുക, പാച്ചുമൊതലാളി തുലയട്ടെ”...

ഒന്നാം ദിവസത്തെ സമരത്തെ പാച്ചു പുല്ല്‌ പോലെ അവഗണിച്ചു. രണ്ടാം ദിനം പരമുവിന്റെ കൂടെ സുഹ്ര നേഴ്സും ചേർന്നു. രണ്ട്‌ നാലും നാല്‌ എട്ടുമായി പെരുകിത്തുടങ്ങി. പ്രശ്നം വഷളായി, തലസ്ഥാനത്തു നിന്നും ആരോഗ്യ മന്ത്രി പറന്നെത്തി... അവസാനം പാച്ചു മൊതലാളി സമരക്കാരെ ചർച്ചയ്ക്ക്‌ ക്ഷണിച്ചു.
തന്ത്രമറിയുന്ന മന്ത്രി പാച്ചുവിനെ ഒറ്റിക്കൊടുത്തില്ല.. അയാൾ സമരക്കാരെ തെറി വിളിച്ചു, വീർത്ത പോക്കറ്റും തലോടി യാത്രയായി...
കലിപ്പ്‌ തീരാത്ത്‌ പാച്ചു ംഒതലാളി ആശുപത്രി നിർത്തി അവിടെ ന്ഴ്സിങ്ങ്‌ കോളേജ്‌ തുടങ്ങി...
പണിപോയ പരമുമൊയ്തീൻ സർക്കാരിന്റെ തൊഴിലുറപ്പ്‌ പദ്ധതിയിൽ ചേർന്ന്‌ കാട്‌ വെട്ടാൻ പോയി...
സുഹറ ഗാന്ധാരിക്ക്‌ പഠിച്ചുകൊണ്ടേയിരുന്നു...
പാച്ചുമൊതലാളി കുമ്പതലോടി പുത്തൻ ഇരു നില മാളികയുടെ മുൻപിലെ ലോണിൽ ഈസി ചെയറിൽ ചാരിക്കിടന്ന്‌ ചിന്തിച്ചുകൊണ്ടേയിരുന്നു.... “എന്റെ ദൈവമേ.... പത്ത്‌ ജയിച്ചിരുന്നെങ്കിൽ..... ഹൊ, തെണ്ടിപ്പോയേനെ”.... 

Wednesday 15 February 2012

പ്രണയം... ഒരു ബാക്കിപത്രം...


അവൾ ചിരിച്ചു തുടങ്ങി...
നിര തെറ്റിയ കിന്നരിപ്പല്ലുകളും, നീലക്കണ്ണുകളും അവളുടെ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടീയിരുന്നു...
ഞാൻ ആ ഭംഗി ആസ്വദിക്കുവാൻ ഒരിക്കലും വിഷമിച്ചിരുന്നില്ല... 

ഒരിക്കൽ അവൻ എന്നോട്‌ പറഞ്ഞു, “ഞാൻ അവളെ ഇഷ്ടപ്പെടുന്നു”..
“വേണ്ട,... അത്‌ ശരിയല്ല... നിനക്ക്‌ യൂദാസിന്റെ മുഖമാണ്‌” എന്റെ വാക്കുകൾ അവനെ വിഷമിപ്പിച്ചുവോ? 

പിന്നീട്‌ ഞാനവരെയൊരുമിച്ച്‌ കണ്ടു... ഒരു വസന്തകാലത്ത്‌...... പൂന്തോട്ടങ്ങളിൽ, തെരുവുകളിൽ.....
അവസാനം, നിഴൽ നിറഞ്ഞ അക്കേഷ്യാ മരങ്ങൾക്കൂട്ടങ്ങൾക്കിടയിൽ വെച്ച്‌...
അവളുടെ മുഖം ചുവന്നിരുന്നു... 
ഞാൻ അവളുടെയടുത്തെത്തി.... അവനെ വിശ്വസിക്കരുത്‌... അവൻ യൂദാസാണ്‌...
“പക്ഷേ.... പക്ഷേ ഞാനവനിൽ യേശുദേവനെക്കാണുന്നു... നിന്നിൽ യൂദാസിനെയും”.. അവൾ പ്രതിവചിച്ചു...
ഉത്തരം മുട്ടി ഞാൻ തിരികെ നടന്നു, വിജയിയായി അവൻ എന്നെക്കടന്നു പോയി... 

പിന്നീട്‌ ഞാനവരെക്കണ്ടത്‌ കമ്പോളത്തിൽ വെച്ചാണ്‌... ഒരു വേനൽക്കാലത്ത്‌......
യൂദാസിന്റെ മുഖമുള്ള ആ കുറിയ മനുഷ്യൻ വിളിച്ചു പറയുന്നു,“എനിക്കറിയില്ല, ഞാനറിയില്ലിവളെ”... അയാളുടെ മടിശ്ശീലയിലെ വെള്ളിത്തുട്ടുകൾ അതേറ്റ്‌ പറഞ്ഞു... 

ഞാൻ അവളെ സൂക്ഷിച്ചു നോക്കി, അവളുടെ നീലക്കണ്ണുകളിലെ സൂര്യൻ അസ്തമിച്ചിരുന്നു... പുഞ്ചിരി മരിച്ചുപോയിരുന്നു... ഉരുണ്ട്‌ തള്ളിയ പുതുനാമ്പിൽ തലോടി അവൾ പറഞ്ഞു.. “ഞാനും... എനിക്കുമിയാളെ അറിയില്ല”
“പക്ഷേ... എനിക്കറിയാം... ഞാനിവരെക്കണ്ടിട്ടുണ്ട്‌... നിഴൽ നിറഞ്ഞ അക്കേഷ്യക്കൂട്ടങ്ങൾക്കിടയിൽ വെച്ച്‌”... എന്റെ മനസ്സ്‌ പിറുപിറുത്തു... 

അവളെ ക്രൂശിക്കുക അയാൾ പറഞ്ഞു.... അവളെ ക്രൂശിക്കുക... ക്രൂശിക്കുക... ജനക്കൂട്ടമത്‌ ഏറ്റുപറഞ്ഞു... 

അപമാനത്തിന്റെ ക്രൂശും ചുമന്ന്‌ അവൾ യാത്രയായി... മറവിയുടെ ഗാഗുൽത്തായിലേക്ക്‌..... 

വെള്ളിത്തുട്ടുകളുടെ കിലുക്കം അകന്നുപോയി... പുതിയ ഇരയേയും തേടി.... 

പിന്നെയും വസന്തങ്ങൾ.....
വർഷങ്ങൾ.....
വേനലുകൾ.... 

Monday 13 February 2012

''പ്രണയം...



ഒരിക്കല്‍ അവള്‍ ചോദിച്ചു, നിണ്റ്റെ നന്‍മകള്‍ എവിടെയെന്ന്‌?... 
എണ്റ്റെ നിലനില്‍പ്പില്‍ നിന്ന്‌ ഞാനവ കാട്ടിക്കൊടുത്തു. 


പിന്നെയവള്‍ ചോദിച്ചത്‌ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമാണ്‌.. എണ്റ്റെ മടിശ്ശീല തുറന്ന്‌ മുഷിഞ്ഞു നാറിയ നോട്ടുകളിലൂടെ ഞാനവ വെളിവാക്കി.. 


ഒടുവിലവള്‍ എന്നിലെ സ്വത്വത്തെയന്വേഷിച്ചു... 
ഉള്ള്‌ തുറന്ന്‌ ഞാനതും നല്‍കി... 


ദീര്‍ഘമായ ആലസ്യത്തിലെ നൈമിഷികസുഖം എന്നില്‍നിന്നകന്നപ്പോള്‍ ഞാന്‍ അവളെയന്വേഷിച്ചു... 
പക്ഷേ, അപ്പോള്‍ അവളെണ്റ്റെ നന്‍മകളും, സ്നേഹവും, പ്രണയവും സ്വത്വവുമെല്ലാമായി കടന്നുകളഞ്ഞിരുന്നു... 


എല്ലാ കമിതാക്കള്‍ക്കും വാലണ്റ്റൈന്‍ ദിന ആശംസകള്‍....

Tuesday 7 February 2012

വിലയ്ക്കെടുക്കപ്പെടുന്ന മനുഷ്യ മനസ്സുകൾ...


രാഷ്ട്രീയം മുതൽ മതം വരെയുള്ള ദൂരമെന്താണ്‌? ഏത് അളവുകോലുകൊണ്ട് അത്‌ അളന്നെടുക്കുവാനാകും? 




സമകാലീന സംഭവങ്ങളാണ്‌ യഥാർഥത്തിൽ എന്നിൽ ഇങ്ങനെയൊരു ചിന്തയുടെ വിത്ത് പാകിയൊരുക്കിയത്... ഇന്ന് ഒരുപക്ഷേ പ്രബുദ്ധകേരളം ഏറ്റവും കൂടുതലായി ചർച്ച ചെയ്യുന്ന കാര്യം പോസ്റ്റർ വിവാദമായിരിക്കും... കഴിഞ്ഞ കുറേ ദിവസങ്ങളായി മുല്ലപ്പെരിയാറിനേയും,കൂടംകുളത്തേയുമെല്ലാം നമ്മുടെ പ്രജ്ഞയിൽ നിന്ന് ആട്ടിയകറ്റിക്കളഞ്ഞിരിക്കുന്നു. അത്ര മാത്രമുണ്ട് മത കാര്യങ്ങളിൽ മലയാളിയുടെ സെൻസിറ്റിവിറ്റി. 


സെൻസേഷന്റെ മൊത്തക്കച്ചവടക്കാരാൽ ഊതി വീർപ്പിച്ചെടുത്ത ഒരു വലിയ സോപ്പ് കുമിള മാത്രമാണ്‌ പോസ്റ്റർ വിവാദം. അതിൽ ഏറ്റവും വലിയ പങ്ക് മനോരമ എന്ന ടോയ്‌ലറ്റ് ഷീറ്റിന്റെ കച്ചവട തന്ത്രങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. 
ഒരാഴ്ചയോളം കരുതി,കാത്തുവെച്ച ഈ മതത്തിൽ മുക്കിയ കാളകൂടവിഷം മലയാളിയുടെ മനസ്സിലേക്ക് കുത്തിവെച്ച സമയവും കിറു കൃത്യം... ഇവിടെ ആരാധനാലയങ്ങളുടെ ദിവ്യബലിപീഢങ്ങളിലേക്ക് മനപ്പൂർവ്വം ഈ വിഷം പകർന്നു നല്കുകയായിരുന്നുവെന്ന് വ്യക്തം... എന്തിന്‌, ആർക്കുവേണ്ടി എന്ന് ചിന്തിക്കുവാൻ മറന്ന വിശ്വാസികളും മതത്തിന്റെ ദല്ലാളുകളും കൂടി പൊലിപ്പിച്ച ഈ വിവാദത്തിന്റെ യഥാർഥ ഉദ്ദേശം എന്തായിരുന്നുവെന്ന് നാം ചിന്തിക്കേണ്ടതല്ലേ??? 


വരുന്ന പിറവം ഇലക്ഷൻ മുന്നിൽ ക്കണ്ട് ആസൂത്രണം ചെയ്ത ഈ ജുഗുപ്ത്സാവഹമായ വിളവെടുപ്പിന്റെ ഗുണഭോക്താക്കൾ ആരായിരിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു... 


ഇപ്പറഞ്ഞതിന്റെ അർത്ഥം സി.പി.എമ്മിന്റെ സമ്മേളന നഗരിയിൽ തിരുവത്താഴത്തിന്റെ ചിത്രത്തിനെ അപഹസിച്ചത് ന്യായീകരണമർഹിക്കുന്നതാണ്‌ എന്നതല്ല, അതൊരിക്കലും അങ്ങനെയാവരുത് താനും... 


ഡാവിഞ്ചി വരച്ച ഈ ചിത്രത്തെ എന്നുമുതലാണ്‌ വിശ്വാസികൾ ഏറ്റെടുത്തതെന്നും, അവർക്ക് മാത്രമായി പങ്കു വെച്ചതെന്നും ചരിത്രം പറഞ്ഞുതരും... പങ്കു വെക്കലിന്റെ രാഷ്ട്രീയം എന്തുമാവട്ടെ,ഏതുമാവട്ടെ ആ ചിത്രത്തെ സ്വത്വമായി കരുതുന്ന മത ചിന്തകൾ മാറേണ്ട, മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... 


ജോത്സ്യന്മാരും, പാതിരിമാരും, മൊല്ലാക്കമാരും മനുഷ്യമനസ്സിന്റെ വികല ചിന്തകളെയും അതിനോടനുബന്ധിച്ച ന്യൂറോസിസിനെയും ചികിത്സിക്കുന്ന കാഴ്ചകൾ ഇന്ന് സാക്ഷര കേരളത്തിൽ സമൃദ്ധമാണ്‌. 


ഇന്ന് സാധാരണക്കാരൻ തുടങ്ങി, സമൂഹത്തിന്റെ ഏത് വിഭാഗത്തിൽ പ്പെടുന്നവരായാലും തങ്ങളിലെ മാനസിക, വ്യക്തിത്വ വൈകല്യങ്ങൾക്കായി ചികിത്സതേടിയെത്തുന്നത് ഈ ദല്ലാളുമാർക്കിടയിലേയ്ക്കല്ലേ, ഇവരാകട്ടെ ദൈവത്തെ ഏലസുകളിലും, ചരടുകളിലും,മാലയിലും, മോതിരത്തിലുമൊക്കെയാക്കി ചില്ലറക്കച്ചവടം നടത്തുകയും ചെയ്യുന്നു...പ്രബുദ്ധകേരളം ഇന്നും തങ്ങളുടെ ചിന്തകൾക്കൊണ്ട് 100 വർഷം പിറകിലാവുകയല്ലേ??? 


ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾക്കാണുമ്പോൾത്തന്നെ ആശുപത്രികളിലേയ്ക്കോടുന്ന നാം മാനസിക വൈകല്യങ്ങളും, രോഗങ്ങളും മൂർച്ഛിച്ച് ചങ്ങലക്കിടുന്ന ഘട്ടത്തിൽ പ്പോലും അവശ്യസഹായം തേടുവാൻ മടിക്കുന്നു. ഇനി മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ ആദ്യമോടുന്നതും മേല്പ്പറഞ്ഞ ദല്ലാളുമാരുടെ അടുത്തേയ്ക്ക് തന്നെ... അവർ കവടി നിരത്തിയും, ധ്യാനിച്ചും, ധ്യാനം കൂടിച്ചും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ച് നല്കുന്നു... നാമതിൽ തൃപ്തരായി മടങ്ങുന്നു... എന്തൊരു വൈപരീത്യം??? 


ഫേയ്സ് ബുക്കിൽ ഒരു സുഹൃത്ത് ചോദിച്ചിരിക്കുന്നു, ഇങ്ങനെ പോസ്റ്ററടിച്ചതിന്‌ ദൈവം ഇവരോട് ക്ഷമിക്കുമോ എന്ന്??? 
ഉത്തരം വളരെ ലളിതം....സിസ്റ്റർ അഭയയോട് ചെയ്തതിനെയും,പല നെക്രോഫീലിയക്കാരോടുമെല്ലാം ദൈവം ക്ഷമിച്ചില്ലേ.... അതിന്റെയൊക്കെ മുൻപിൽ ഇതൊക്കെ എത്ര നിസ്സാരം.... 

ഈ ചിന്തകളുടെ ഉദ്ദേശം മതനിന്ദയോ, മതവികാരത്തെ വ്രണപ്പെടുത്തുകയോ അല്ല മറിച്ച് മതത്തിലും, മനുഷ്യ മനസ്സുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറുപ്പിനെ കഴുകിക്കളയുക എന്നതാണ്‌... ദയവായി ഇതിന്‌ മത നിഷേധത്തിന്റെ നിറം നല്കാതിരിക്കുക... 

വാല്ക്കഷണം- പോസ്റ്റർ വിവാദത്തിൽ വിശ്വാസികൾ കാണിച്ച വീര്യത്തിന്റെ ഒരംശമെങ്കിലും അഭയ കേസിൽ കാണിച്ചെരുന്നെങ്കിൽ വലിയൊരു പാപക്കറ കഴുകിക്കളഞ്ഞ് നമ്മുടെ മനസ്സുകളെ ശുദ്ധീകരിക്കാമായിരുന്നു.... 

Saturday 4 February 2012

രക്തസാക്ഷികളിലെ രക്തസാക്ഷി...


ഇവിടെ സർവ്വത്ര ചോരച്ചുവപ്പുമയം... കൊടികൾ, തോരണങ്ങൾ, ചുവന്ന നിറത്തിൽ ആലേപനം ചെയ്തിരിക്കുന്ന രക്തസാക്ഷികളുടെ ഓർമ്മക്കുറിപ്പുകൾ... 
തൊഴിലാളിപ്പാർട്ടിയുടെ സമ്മേളനമാണ്‌... വയലാറിന്റെ വിപ്ലവഗാനങ്ങൾ ഇന്നും സജീവം, സുസജ്ജം... കടപ്പാട് പാർട്ടിയോട് മാത്രം... 


അങ്ങകലെ നിന്നും ഇളകിയെത്തുന്ന മഹാ മനുഷ്യ സാഗരം... ആ ചെങ്കടൽ അലയടിക്കുന്ന മുദ്രാവാക്യങ്ങളുമായി എന്നെക്കടന്നുപോയി.... 


“ചോരച്ചാലുകൾ നീന്തിക്കയറിയ, മരണത്തിന്റെ മുഖത്ത് ചവിട്ടിയ,തൂക്കുമരങ്ങളിൽ ഊഞ്ഞാലാടിയ ധീരന്മാരുടെ പ്രസ്ഥാനം”.... മുദ്രാവാക്യങ്ങൾ ഇപ്പോഴും  കടന്നുപോവാതെ എങ്ങനെയോ മനസ്സിനുള്ളിൽ കയറിക്കൂടി പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരുന്നു.... 


മഹാജാഥ നിശ്ചലമായിത്തുടങ്ങി.... അകത്ത് മൈക്രോഫോണിൽ മുരടനക്കുന്ന ശബ്ദം... 
"കയ്യൂരിന്റെ, പുന്നപ്ര-വയലാറിന്റെ മക്കളേ"... മുതിർന്ന സഖാവ് വാക്കുകളിലൂടെ അണികളെ കോരിത്തരിപ്പിക്കുവാനോരുങ്ങുന്നു... 


നഗരിയിൽ പതിപ്പിച്ചിരിക്കുന്ന ക്രൂശിത രൂപം, ആ ജൂതരുടെ രാജാവ് എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു... കുള്ളന്മാർക്കിടയിലെത്തിയ ഗള്ളിവറിനേപ്പോലെ... 


സഖാവ് പറഞ്ഞവസാനിപ്പിക്കുന്നു... "അങ്ങനെ വിപ്ലവകാരികളെത്തിരഞ്ഞാൽ ചരിത്രത്തിൽ നിന്നും, എന്തിന്‌ മതഗ്രന്ഥങ്ങളിൽ നിന്നുപോലും നമുക്ക് അവരെ പരിചയപ്പെടാം... അതിന്‌ ഉത്തമോദാഹരണമാണ്‌ യേശുദേവൻ... ആദ്യത്തെ വിപ്ലവകാരി... അടിച്ചമത്തപ്പെട്ടവന്‌ വേണ്ടി ശബ്ദമുയർത്തിയ ആദ്യ മനുഷ്യരിലൊരാൾ... ആ മഹത് സ്മരണയ്ക്ക് മുൻപിൽ രക്താഞ്ജലികളർപ്പിച്ച്  നിർത്തട്ടെ.... ഈക്വിലാബ് സിന്ദാബാദ്"... 


ഹർഷാരവങ്ങൾക്ക് ശക്തികുറഞ്ഞപ്പോൾ ചുവന്ന കസേരകൾക്കിടയിൽ നിന്നും വിപ്ളവം കലർന്ന ചോദ്യമുയർന്നു... “ സഖാവേ, യേശുവാണ്‌ ആദ്യ വിപ്ലവകാരിയെങ്കിൽ ആരായിരിക്കും ആദ്യത്തെ രക്തസാക്ഷി?”... 


നേതാവ് വിയർത്ത്... വിളറി... കിതച്ചു..... അത്.... അത്.... ചർച്ചയിൽ ഉന്നയിക്കാം.... 


കൊമേർസ്യൽ ബ്രേയ്ക്കിൽ കട്ടൻ  ചായയ്ക്കും പരിപ്പുവടയ്ക്കും പകരം പുതുതായി സ്ഥാനം പിടിച്ച ബർഗറുകളും ഇളനീരും... സ്വദേശി വിദേശി മിശ്രണത്തിന്റെ ഉത്തമ സങ്കലനം .... 


സഖാവ് ബർഗറുപേക്ഷിച്ച് ലൈബ്രറിയിലേയ്ക്കോടി.... ഇടുങ്ങിയ കറുത്ത റാക്കുകളിലെ പൊടി പിടിച്ചവശരായ ദാസ് ക്യാപ്പിറ്റലും, മാനിഫെസ്റ്റോയും പ്രതീക്ഷയോടെ അയാളെ നോക്കി... 
സഖാവ് പുത്തൻ റാക്കുകളിലെ ഖുർ-ആനും, ബൈബിളും, ഗീതയും ആവേശപൂർവ്വം മറിച്ചുകൊണ്ടേയിരുന്നു... 


“യൂറേക്കാ”.... അജ്ഞതയുടെ നഗ്നതയെ മറികടന്ന അഭിനവ ആർക്കമെഡീസ് സമ്മേളന നഗരിയിലേയ്ക്കോടി... 


“ഏകലവ്യൻ.... സഖാവ് ഏകലവ്യനാണ്‌ ആദ്യരക്തസാക്ഷി... ദ്രോണർ എന്ന സ്വജനപക്ഷപാതിത്വത്തിൽ അന്ധനായ ഗുരുവിന്റെ കുടിലതയിൽ പെരുവിരൽ നഷ്ടപ്പെട്ട ഏകലവ്യൻ”..... “ചരിത്രത്തിലെ ആദ്യ വർഗ്ഗീയ ഫാസിസ്റ്റായ ദ്രോണർ”..... 


ഒന്നിനെതിരെ രണ്ട് ഉത്തരങ്ങളുമായി സഖാവ് തിളങ്ങി... 

അണികൾ ഏറ്റുപാടി.... 
“ഇല്ലാ... ഇല്ല മരിക്കില്ല... ഏകലവ്യൻ മരിക്കില്ല.... 
ജീവിക്കുന്നവൻ ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ”.... 

പുറത്ത് കവിതാശകലങ്ങൾ അപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു... 


“ഒരിടത്തവന്നുപേർ ചെഗ്ഗ്വേരയെന്നെങ്കിൽ, ഒരിടത്തവന്നു ഭഗത്സിങ്ങ്  പേർ... 

ഒരിടത്തവൻ യേശു ദേവനെന്നാണ്‌, വേറൊരിടത്തവന്ന് മഹാഗാന്ധി പേർ... 
രക്തസാക്ഷി... നീ മഹാ പർവ്വതം , കണ്ണിനെത്താത്ത ദൂരത്തുയർന്നു നില്ക്കുന്നു നീ”....