Friday, 21 February 2014

ആൾ ദൈവം..


ആദ്യം വഴിവക്കിൽ ഒരു നേരത്തെ വിശപ്പടക്കുവാൻ വഴി കാണാതെ നിന്നപ്പോൾ ഞാനവന്‌ ഭക്ഷണം വാങ്ങി നൽകി.
അവൻ പറഞ്ഞത്‌ ഞാൻ ദൈവമാണെന്നായിരുന്നു. അവന്റെ ദൈവം...

രണ്ടാം ദിനം അവൻ വിശന്നപ്പോൾ ഓടി വന്നത്‌ എന്റെയടുത്തേയ്ക്ക്‌ തന്നെയായിരുന്നു.
ഉള്ളതിൽ പാതി മോന്തി ചിറി തുടച്ച്‌ അവൻ ചിരിച്ചു; ദൈവത്തിന്റെ പങ്ക്‌ ദൈവത്തിനും സീസറിന്റേത്‌ സീസറിനും...
ഞാൻ അവനെ വിലക്കുവാൻ പോയില്ല...

മൂന്നാം ദിനം അവൻ വന്നത്‌ ആൾദൈവങ്ങളെ തിരഞ്ഞ്‌ പിടിച്ച്‌ വധിക്കുന്നവരുമായി കൂട്ടുകൂടിയായിരുന്നു..

ഇതാ ഒരു ആൾ ദൈവം... എന്നെച്ചൂണ്ടി അവൻ പിന്നിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു...
അങ്ങകലെയെവിടെയോ ഒരു കോഴി നീട്ടിക്കൂവുന്നുണ്ടായിരുന്നുവോ???

എന്റെ കുപ്പായം വലിച്ചു കീറി പിടിച്ചുകെട്ടുമ്പോൾ പിറകിൽ നിന്ന് അവന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു... .

നാം ദൈവമാകുന്നു.... അത്‌ നാം തന്നെയാകുന്നു...

Sunday, 3 November 2013

"പരാജയപ്പെട്ടവൻറെ മതം!"


"ഹോണർ കില്ലിങ്ങിൽ ബലിദാനികളായവർക്കും, ഒരു തരി ഹോണർ പോലുമേകാതെ വധിക്കപ്പെട്ട സത്നാമിനും സമർപ്പണം”.

മനുഷ്യനുള്ള കാലം മുതൽ മതങ്ങളും അവ സൃഷ്ടിച്ച ദൈവങ്ങളുമുണ്ട്. അവയാൽ പങ്കുവെയ്ക്കപ്പെട്ട മണ്ണ് ഉണങ്ങിയും,നനഞ്ഞും ചിലപ്പോഴൊക്കെ ചുവന്നും കാണപ്പെടാറുണ്ട്.

ഇന്നിൻറെ മനുഷ്യനെ ഭരിക്കുന്ന മതത്തിൻറെ ധർമ്മമെന്താണ്? അല്ലെങ്കിൽ അവ എന്താകണം?

മത തത്വങ്ങളിൽ, ധർമ്മങ്ങളിൽ അവ സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളിൽ പഠനം നടത്തിയ പ്രശസ്ത സാമൂഹിക ശാസ്ത്രഞ്ജൻ എമിൽ ഡർക്കീം വിവരിക്കുന്ന മതത്തിൻറെ ധർമ്മങ്ങൾ താഴെപ്പറയുന്നു.

1. ഒറ്റപ്പെടലുകളിൽ നിന്നും, അരക്ഷിതാവസ്ഥയിൽ നിന്നും മനുഷ്യനെ പരിരക്ഷിക്കുവാനുതകുന്ന വിധത്തിൽ സമതുലിത സമൂഹം സൃഷ്ടിക്കുക.
2. ആഘോഷങ്ങൾ, ചടങ്ങുകൾ എന്നിവയിലൂടെ കൂട്ടായ്മകൾ സംഘടിപ്പിച്ച് വേർപ്പെട്ട, ഒറ്റപ്പെട്ട ജനതയ്ക്ക് സാമൂഹിക പരിഗണന നൽകുക.
3. ദൈവത്തിങ്കലേയ്ക്കുള്ള വഴി എന്നപോലെ സൃഷ്ടിച്ച് പരിപാലിക്കപ്പെടുന്ന മൂല്യങ്ങളാലും അവയുടെ നടത്തിപ്പിനാലും സമൂഹത്തെ നന്മയിലേയ്ക്ക് നയിക്കുക.
4. വിപ്ലവാത്മക മാറ്റങ്ങളിൽപ്പെട്ടോ, മറ്റേതങ്കിലും വിധത്തിലോ മതം, ദേശം എന്നിവ അപകടാവസ്ഥയിലെത്തുമ്പോൾ അവയെ സംരക്ഷിക്കുക.
5. മനുഷ്യനെ സാമൂഹിക ജീവിയായി നില നിർത്തുവാനും, വേർപെട്ട് പോകുന്നവരെ അലിഖിത നിയമങ്ങളാൽ ഒറ്റപ്പെടുത്തി തിരികെയെത്തിക.
6. മത വിശ്വാസികൾക്ക് ജീവിതത്തിൻറെ അർത്ഥം, വ്യാപ്തി എന്നിവ മനസ്സിലാക്കി നൽകി അവരെ ജീവിത വിജയത്തിലേയ്ക്ക് എത്തിക്കുക.

പക്ഷേ, ഇവിടെ എത്ര മതങ്ങൾ അല്ലെങ്കിൽ മതത്തിൻറെ അധികാരികൾ മേൽപ്പറഞ്ഞ ധർമ്മങ്ങൾ യഥാവിധിനടപ്പാക്കുന്നുണ്ട്? അല്ലെങ്കിൽ അതിന് ശ്രമിക്കുന്നുണ്ട്?
ഇവിടെ മതമെന്നത് ഇന്ന് വെറുമൊരു ഉപജീവന മാർഗ്ഗമായിരിക്കുന്നു..

അവ വിലപേശലുകൾക്കും,ചൂതാട്ടങ്ങൾക്കുമുള്ള ചോദ്യം ചെയ്യപ്പെടാത്ത സംരക്ഷണമാകുമ്പോൾ ഒരുപാട് പിഞ്ചു മടിക്കുത്തുകൾ ഉഴുതു മറിക്കപ്പെടുവാൻ നിയമങ്ങളുണ്ടായേക്കാം..

നിലവിലുള്ള മതപ്രമാണിമാർ ഇപ്രകാരം സ്വയംഭോഗം നടത്തുമ്പോൾ അശരണരേയും, ആലംബഹീനരെയും ആര് സംരക്ഷിക്കും?

ഇവിടെ ഒരു മതമേയുള്ളൂ,അത് പരാജിതൻറെ മതമാണ്, ഒരു വിശ്വാസമേ പരാജയപ്പെടുന്നുള്ളൂ,അത് ദൈവത്തിങ്കലേയ്ക്കുള്ള വിശ്വാസമാണ്..

Friday, 1 November 2013

"കുഞ്ഞൂഞ്ഞ്, കുഞ്ഞിമമ്മദ്, കുട്ടിച്ചാത്തൻ പിന്നൊരു കു ക്ലക്സ് ക്ലാനും "....



"കുഞ്ഞൂഞ്ഞിനുണ്ട് ‘കു’
കുഞ്ഞി മമ്മദിനുമുണ്ട് ‘കു’
കുട്ടിച്ചാത്തനുമുണ്ട് ‘കു’
കു ക്ലക്സ് ക്ലാനിലുമുണ്ട് ‘കു"

ഇരവിൻ മറയിൽ പതിയെയൊളിച്ചും;
ഉരുളൻ കല്ലുകൾ ഞോണ്ടിയെറിഞ്ഞും
കർമ്മം ചെയ്യും കുട്ടിച്ചാത്തനും,
മെമ്പർഷിപ്പിന് രണ്ടര രൂപാ..

കത്തും കുരിശാം അടയാളവുമായ്
നൃത്തം വെയ്ക്കും മറ്റൊരു കൂട്ടം
ട്രിഗറുകൾ തുപ്പും തീയിൽ കുരുതികൾ
ഹോബിയതാക്കിയ ഭീകര സംഘം.

പറയാതറിയില്ലെങ്കിൽ ഞാനിനി-
പ്പഴമ മണക്കും കാടുകൾ കയറാം;
മുൻവിധിയൂരിയെറിഞ്ഞിനി നിങ്ങൾ-
മന്തൻ കാലുകൾ നീട്ടിവലിച്ചും,
മഞ്ഞക്കണ്ണടയൂരിയെറിഞ്ഞും,
മിണ്ടാതെന്നുടെ പിന്നിൽ ചേരുക

കുഞ്ഞൂഞ്ഞിന്നുടെ,കുഞ്ഞി മുഹമ്മദിൻ,
കുട്ടിച്ചാത്തനിൽകു ക്ല്ക്സ് ക്ലാനിൻ-
പൊതുവെ കണ്ടൊരു 'കുവത് തേടാം.
തിരയുക നിന്നിൽ,എന്നിൽ,നമ്മിൽ
 
കാര്യം കാണാൻ കാലുകൾ തിരയും
'കുടിലതതന്നെ 'കുവത് വ്യക്തം..

"കുഞ്ഞൂഞ്ഞിനുണ്ട് ‘കു’
കുഞ്ഞി മമ്മദിനുമുണ്ട് ‘കു’
കുട്ടിച്ചാത്തനുമുണ്ട് ‘കു’
കു ക്ലക്സ് ക്ലാനിലുമുണ്ട് ‘കു"...


Thursday, 6 June 2013

ഒരു കറിക്കായ്...


കറിവെന്തിട്ടില്ലിതേവരെ
കറിവെന്തിട്ടില്ല തേവരേ
കറിവെന്തിട്ടില്ല ഇതുവരെ

കറിയായ് വേവാൻ വെന്തുരുകാൻ
കൊതിയുണ്ട് തേവരേ, പലകുറി.
നിലതെറ്റിപ്പായുന്ന വിലകേട്ട്, ഞെട്ടി,നടുങ്ങി-
പ്പൊതുജനം കഴുതകൾ പലയിടം പായുന്നു
ഞാനീക്കടയിലീ ചീക്കപ്പയറിൻറെയരികിലായ്
മേവുന്നു,വേകാൻ കൊതിച്ച്-രുചിയായ്
കരയുന്നൊരാപ്പൈതലിൻ രസനയിൽ പടരുവാൻ
കൊതിയുണ്ട് തേവരേ, പലകുറി.

കറിവേകാൻ പയറില്ല, മുളകില്ല, ഉപ്പില്ല
പര്യമ്പറത്തിൻറെ മൂലയിൽ നാമ്പിട്ട
കപ്പളത്തൈപോലും പണയം കൊടുത്തൊരാ
മലയാളി,മാറ്റമില്ലാത്തൊരു കൊലയാളീ....
നനയാത്തനാവിൻറെ നിലവിട്ട പൊള്ളലിൽ
പലവേള നിർത്തിയും, നിർത്താതെ നീറുന്ന
വിളിയുടെ മറുപടി ചിതറിത്തെറിക്കുന്നു

കറിവെന്തിട്ടില്ലിതുവരെ... 
കറിവെന്തിട്ടില്ലിതേവരേ...
കറിവെന്തിട്ടില്ല തേവരേ... 

                                                   (മഹാകവി സോമൻ) 

Tuesday, 12 February 2013

പിൻ കുറിപ്പ്



എഴുതിത്തുടങ്ങുവാനാവില്ലെനിക്കെൻറെ 
നഷ്ടസ്വത്വത്തിൻറെ നീറും സ്മരണകൾ..
പറയുവാനാവില്ലെനിക്കതിൻ ചിന്തകൾ
ഉരുകിത്തിളച്ചു പതഞ്ഞു പോവയാണെങ്കിലും..

കരയുവാനില്ല ഞാനിനി നിൻറെയോർമ്മകൾ
ബലിതർപ്പണം ചെയ്ത്, നിലാവിൻറെ വെളുപ്പിൽ
പുലരിതന്നുയിരിൽ, വസന്തത്തിൻ കുളിരിൽ
വിഹായസ്സിൻ വിരിവിൽപ്പറന്നുയരട്ടെ!

ഉരുകാതെയുരുകിയൊലിക്കട്ടെ ഇന്നു ഞാൻ
നഷ്ട് സ്വപ്നങ്ങളിൽ തളരാതെ, 
പിൻ വിളിയാം ചതിയിൽ മറക്കാതെ,
ഏകാന്ത യാത്രയിൽ കരയാതെ,
പകലോനായ്, ഇരവിൻറെ നാഭിച്ചുഴികളിൽ
പടരാതെ, തളരാതെ, ജനി തേടി വിടരുന്ന
പൂവിനും,വിരിയുന്ന നാമ്പിന്നുദ്യുതിയാ-
യുയിർത്തുകൊള്ളാം...


ഇനി യാത്ര... തമസ്സിൻറെയിരവിന്നുമപ്പുറം,
മൃതിയാം മായയ്ക്കുമവസാനം, പഥികനായ്
വഴിയമ്പലത്തിൻറെ തിണ്ണകൾ നിരങ്ങി,
വിഷപ്പുക ശ്വസിച്ച്, മറഞ്ഞൊരാ നിധി തേടി
അവസാനമില്ലാത്ത യാത്ര...
             

Tuesday, 18 December 2012

രക്തസാക്ഷി ?



കരഞ്ഞിരുന്നൊരെൻ കുരുന്നു ചെക്കനെ
കരുത്തരായവർ വിളിച്ചടുപ്പിച്ചു
വിശന്ന കുഞ്ഞിന് പഴവും പാലുമായ്-
വിയർത്തു വന്നൊരെൻ കരം ഗ്രഹിച്ചവർ-
പറഞ്ഞതിങ്ങനെ,
"തരിക ഞങ്ങൾക്കീ കരയും പൈതലെ,
വിശപ്പു മാറ്റി നാം അധികാരത്തിൻറെ-
സുവർണ്ണ ശ്രേണിയിൽ പ്രതിഷ്ടയാക്കീടാം,
പഴുത്തു മൂത്തൊരാ കനികളൊക്കെയും,
നിനക്കു മാത്രമായ് പറിച്ചു നൽകീടാം".

"കൊടുത്തു പോവരുതിവനെ നിന്നുടെ-
മിഴിക്ക് മുൻപിലിട്ടടക്കം ചെയ്തീടും,
കശാപ്പുകാരിവർതരമൊന്നെത്തിയാൽ-
കരുണയില്ലാതെ കഴുത്ത് വെട്ടീടും.
ബലിദാനത്തിൻറെ മഹത്വം ചൊല്ലിയോർ
നിനക്കു ചുറ്റുമായ് പ്രതിരോധം തീർക്കും"
വിവശയായ് നിന്നെൻ ഇടത്തു നെഞ്ചിലെ-
ഉറവ തൻ ശബ്ദം കരഞ്ഞു തുള്ളുന്നു.
നിഷേധ ഭാവത്തിൽ ശിരസ്സുമാട്ടി ഞാൻ-
ഇടതു നെഞ്ചിൻറെ വിലാപം പൂട്ടിച്ചു.
കരുത്തരായവർ കുരുന്നു പൈതലിൻ
കരം ഗ്രഹിച്ചുകൊണ്ടകന്നകന്നു പോയ്.
നനഞ്ഞ വിങ്ങലിൽ മിഴി കുതിർന്ന നാൾ
ഭരണ സാരഥ്യപ്പകൽക്കിനാവുകൾ-
എനിക്ക് കൂട്ടിനായ് വിരുന്ന് വന്നു പോയ്...

കഴിഞ്ഞ രാത്രിയിൽ നിണമണിഞ്ഞൊരാ-
മുഖവുമായൻറെയരികിൽ വന്നവൻ
മൊഴിഞ്ഞതിങ്ങനെ,
"നശിച്ച ലോകത്തിൽ വിലയ്ക്ക് വെച്ചൊരാ-
ഭരണസാരഥ്യം കൈയ്യടക്കിവെക്കുവോർ,
കരുത്തരായവർകശാപ്പുചെയ്യുവാൻ-
എനിക്ക് ചുറ്റുമായ് നടനമാടുന്നു...
ക്ഷമിക്ക,അമ്മേ നിൻ സുവർണ്ണ സ്വപ്നങ്ങൾ-
ഫലവത്താക്കുവാൻ ശ്രമിച്ചതില്ല ഞാൻ.
സഹോദരങ്ങളെ അറവ് ചെയ്തിടാൻ
മടിച്ച കുറ്റത്തിൽ വിധിക്കപ്പെട്ടുപോയ്
ബലിദാനത്തിനായ്പുതിയ കുഞ്ഞുങ്ങൾ
വിശപ്പ് മാറാതെ നിണമൊഴുക്കുവാൻ
പിറകിലുണ്ടമ്മേ,ഒളിച്ചു കൊള്ളട്ടേ നിൻ
മടിയിൽ മാത്ര ഞാൻനിരർഥകമെന്നറിയാമെങ്കിലും.
കരഞ്ഞ് തീർക്കുവാൻ സമയമില്ലെൻറെ
നിഷേധ ബാല്യം നീ തിരിച്ചു നൽകുക..
കരിഞ്ഞ ചിന്തയിൽ മധുരമൂട്ടുക,
തനിച്ച് പോകുവാൻ കരുത്ത് നൽകുക..
നിറഞ്ഞു വിങ്ങിയ മുലകളുണ്ടു ഞാൻ
ശിശുവായ് നിന്നുടെയരികിൽ നിൽക്കട്ടെ"

നിഴലുകൾ തമ്മിലുരസുമൊച്ചയും,
കലാപത്തിൻറെ അടഞ്ഞ ശബ്ദവും
പടിപ്പുരയ്ക്കൊപ്പം ഒഴുകിയെത്തുന്നു,
നിസ്സംഗ്ഗനായ് നിന്നെൻ മകൻ ചിരിക്കുന്നു
കൊലമരത്തിൻറെയരികിലെന്ന പോൽ...

നരച്ച മാത്രുത്വം വിറച്ചു വീഴുന്നു,
നിണമൊഴുകുന്ന കനൽ വഴികളിൽ... 

Wednesday, 12 December 2012

ആത്മരതി..



ഒരുമയിലൊരു കനവുണ്ട്, നിന്നെ-
പ്പിരിയാതെ കാണുന്ന കനവ്...
ഓർമ്മകളിലൊരു നനവുണ്ട്, നമ്മൾ
അറിയാതെ അകലുന്ന നനവ്..
വിടചൊല്ലിപ്പിരിയുന്ന നേരമായ്,
നീയെൻ മനസ്സിൻറെ ജാലകപ്പാളികളടയ്ക്കുക,
തിരികെപ്പറക്കുവാനാവാതെ ഞാനീ
കനവിൻറെ തീരത്തടിഞ്ഞുകൊള്ളട്ടെ!

മിഴികളിൽ നനവില്ല, പുകയുന്ന മനമല്ല
ഒഴിയാതെയൊഴുകുന്ന ഓർമ്മകൾ മാത്രം
പ്രിയനേ, പിരിഞ്ഞുവെന്നാകിലും നീയെൻറെ
മനമല്ലേ,മാറാത്തൊരോർമ്മയല്ലേ..

അവസാനയാത്രയായ്, ഞാനീപ്പടിയിലെൻ
പുണ്യവും പാപക്കറകളുമിറക്കിവെയ്ക്കെട്ടെ, 
ഇനി യാത്ര, തീരാത്ത വഴികളിൽ പഥികയായ്
സ്മരണയാം പാഥേയമില്ലാതെ, ഞാനിനി
ഇരവിൻറെയവസാനയാമങ്ങളിൽ നിൻറെ
മധുര സ്വപ്നങ്ങളിൽ നനവായ്, കുളിരായ്
തീരാത്ത മോഹമായൊരു വേള വന്നു നിൽക്കാം...

ഇത് ബലി, ആത്മ ബലി..
ഇത് നഷ്ടസ്വപ്നങ്ങളുടെ പിൻ മൊഴി
ഒരു പ്രണയ, മരണത്തിൻറെ പിൻ കുറിപ്പ്....